ഷൊർണൂർ: ജനറൽ ടിക്കറ്റ് എടുത്ത് റിസർവേഷൻ കോച്ചിൽ കയറിയ യുവതി ടിടിഇ യെ മർദ്ദിച്ചതായി പരാതി. പാലക്കാട് ഡിവിഷനിലെ ഷൊർണൂർ ടീമിലെ ടിക്കറ്റ് പരിശോധകൻ എസ്. സുജിത്തി(38) നാണ് പരിക്കേറ്റത്. യാത്രക്കാരി പട്ടിത്തറ സ്വദേശിനി ശ്രുതി (30)യെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തിങ്കളാഴ്ച രാത്രി ഏഴോടെ ഫറോക്കിൽ വെച്ചാണ് സംഭവം. മംഗളൂരവിൽ നിന്നും
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് സംഭവം നടന്നത്. ഫറോക്കിൽനിന്ന് കുറ്റിപ്പുറത്തേക്ക് യാത്ര ചെയ്യാൻ ജനറൽ ടിക്കറ്റുമായി യുവതി റിസർവേഷൻ കോച്ചിൽ കയറുകയായിരുന്നു. റിസർവേഷൻ കോച്ചാണെന്നും ജനറൽ കോച്ചിലേക്ക് മാറിക്കയറണമെന്നും ടി ടി ഇ നിർദേശിച്ചെങ്കിലും യുവതി അതു കേൾക്കാൻ കൂട്ടാക്കിയില്ല. തർക്കിച്ച യുവതി പ്രകോപിതയായി മുഖത്ത് ആക്രമിച്ച് പരിക്കേൽപ്പിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും ടി ടി ഇ സുജിത്ത് പറയുന്നു. ജോലി തടസ്സപ്പെടുത്തിയെന്നു കാണിച്ചാണ് ടി.ടി.ഇ പരാതി നൽകിയിരിക്കുന്നത്. മർദനത്തിൽ പരിക്കേറ്റ ടിടിഇ സുജിത്ത് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ടിടിഇ തന്നോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് തർക്കമുണ്ടായതെന്ന് ആരോപിച്ച് യുവതിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. രണ്ട് പരാതികളിന്മേലും ഷൊർണൂർ റെയിൽവേ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.








