കാസർകോട്: ജില്ലയിൽ ശസ്ത്രക്രിയ രംഗത്ത് പുതിയ മുന്നേറ്റവുമായി കാസർകോട് ആസ്റ്റർ മിംസ് ആശുപത്രി. കടുത്ത നടുവേദനയും കാലുകളിലേക്ക് പടരുന്ന വേദനയും കാരണം ദൈനംദിന ജീവിതം ദുരിതത്തിലായിരുന്ന രോഗികൾക്ക് ആശ്വാസമായി ആശുപത്രിയിലെ ഓർത്തോപീഡിക് ആൻഡ് സ്പൈൻ സർജറി വിഭാഗത്തിലെ വിദഗ്ധരടങ്ങുന്ന മെഡിക്കൽ സംഘം ‘യൂണിലാറ്ററൽ ബൈപോർട്ടൽ എൻഡോസ്കോപ്പിക് ഡിസ്കെക്ടമി’ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. കാസർകോട് ഉർദൂർ, പൊയ്‌നാച്ചി സ്വദേശികളായ രോഗികൾക്കാണ് ഈ സങ്കീർണ്ണ ചികിത്സാരീതി ജില്ലയിലാദ്യമായി വിജയകരമായി പ്രയോജനപ്പെടുത്തിയത്.
പരമ്പരാഗതമായി ചെയ്തുവരുന്ന ഓപ്പൺ സർജറികളിൽ നിന്നും തികച്ചും വ്യത്യസ്തമായി രോഗിക്ക് ഏറ്റവും കുറഞ്ഞ വേദനയും ആഘാതവും മാത്രം നൽകുന്ന ചികിത്സാരീതിയാണിത്. രണ്ട് ചെറിയ ദ്വാരങ്ങളിലൂടെ എൻഡോസ്കോപ്പും അത്യാധുനിക ഉപകരണങ്ങളും കടത്തിവിട്ടാണ് നട്ടെല്ലിലെ തകരാറിലായ ഡിസ്ക് നീക്കം ചെയ്യുന്നത്. ക്യാമറയുടെ സഹായത്തോടെ പേശികളെയും കോശങ്ങളെയും മുറിച്ചുമാറ്റാതെ അതീവ കൃത്യതയോടെയാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്. അതിനാൽ രക്തസ്രാവം കുറയ്ക്കാനും അണുബാധയ്ക്കുള്ള സാധ്യത പൂർണ്ണമായി ഒഴിവാക്കാനും സഹായിക്കുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം അതേ ദിവസം തന്നെ പൂർണ ആരോഗ്യത്തോടെ ആശുപത്രി വിടാൻ സാധിക്കുന്നതാണ്. ഡിസ്ക് തെറ്റൽ, നട്ടെല്ലിലെ സുഷുമ്നാ നാഡിയുടെ ചുരുക്കം തുടങ്ങി നട്ടെല്ലിനെ ബാധിക്കുന്ന സങ്കീർണ്ണമായ പല പ്രശ്നങ്ങൾക്കും ഈ എൻഡോസ്കോപ്പിക് ശസ്ത്രക്രിയ അതീവ ഫലപ്രദമാണ്.
നട്ടെല്ലിനെ ബാധിക്കുന്ന ഗുരുതരമായ രോഗാവസ്ഥകൾക്ക് അത്യാധുനിക ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞത് ആരോഗ്യരംഗത്ത് വലിയൊരു നാഴികക്കല്ലാണെന്ന് സ്പൈൻ സർജൻ നൽകിയ സ്പൈൻ സർ സിജൻ ഡോ. സുഹൃത് പ്രസാദ് പറഞ്ഞു. നട്ടെല്ലിന്റെ സ്വാഭാവിക ഘടനയ്ക്ക് യാതൊരുവിധ കേടുപാടുകളും വരുത്താതെ അതീവ സൂക്ഷ്മതയോടെയാണ് ഡിസ്കിലെ തകരാർ പരിഹരിക്കാൻ ഈ നൂതന ചികിത്സാരീതിയിലൂടെ സാധിച്ചത്. ശസ്ത്രക്രിയയ്ക്ക് തൊട്ടുപിന്നാലെ തന്നെ രോഗികൾക്ക് വേദനയില്ലാതെ സ്വയം നടക്കാൻ കഴിഞ്ഞുവെന്നത് ഈ ചികിത്സാരീതിയുടെ വേഗതയേറിയ ഫലപ്രാപ്തി തെളിയിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചികിത്സയ്ക്കായി മംഗലാപുരത്തെ ആശ്രയിച്ചിരുന്ന കാസർകോട്ടെ ജനങ്ങൾക്ക് പ്രാദേശികമായി തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദഗ്ധ പരിചരണം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കാസർകോട് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുധീർ ബാസുരി പറഞ്ഞു.







