കാസർകോട്: താൽക്കാലികമായ ലോഡ് ഷെഡിംഗ് സാഹചര്യം മുതലെടുത്ത് ആണവനിലയ പദ്ധതി പുരുജ്ജീവിപ്പിക്കാനുള്ള സർക്കാർ നീക്കം ജനങ്ങൾ തടയുമെന്ന് ചീമേനി ആണവനിലയവിരുദ്ധ സമിതി.
ആണവനിലയം ആലോചന തുടങ്ങിയെന്ന വൈദ്യുതി മന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ സർക്കാറിൻ്റെ കാലത്ത് പദ്ധതിക്കു വേണ്ടിയുള്ള നീക്കങ്ങളുണ്ടായപ്പോൾ തന്നെ ചീമേനിയിലെ ജനങ്ങൾ എതിർപ്പ് ഉയർത്തി പ്രക്ഷോഭ രംഗത്തിറങ്ങുകയും അതിൻ്റെ ഫലമായി സർക്കാർ പിൻവാങ്ങുകയും ചെയ്തിരുന്നു. ആ പദ്ധതി വീണ്ടും പുനരവതരിപ്പിക്കുന്നതിനുള്ള നീക്കം യു ഡി എഫ് നേതൃത്വം ഇടപെട്ട് തടയണം. പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വൈദ്യുതി മന്ത്രി എന്നിവരെ ഉടൻ കാണും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, സന്ദീപ് വാര്യർ എം എൽ എ എന്നിവർ ചീമേനിയിലെ ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും സമിതി അഭ്യർഥിച്ചു. കൂടംകുളം ആണവനിലയത്തിലെ എട്ടുലക്ഷത്തി അമ്പത്തെട്ടായിരം ഫയലുകൾ ചോർത്തപ്പെട്ടത് ആണവസുരക്ഷ സംബന്ധിച്ച അവകാശ വാദങ്ങൾക്കേറ്റ വലിയ തിരിച്ചടിയാണെന്നും സമിതി വിലയിരുത്തി.
പുതിയ സാഹചര്യം വിലയിരുത്താനും ആണവനിലയത്തിനെതിരായ പ്രതിഷേധ പരിപാടി ശക്തിപ്പെടുത്താനും ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ചീമേനിയിൽ ചേരും. യോഗത്തിൽ സുഭാഷ്ചീമേനി അധ്യക്ഷത വഹിച്ചു. എൻ സുബ്രഹ്മണ്യൻ കരിമ്പിൽ കൃഷ്ണൻ, വിനയൻ വി.കെ, മനോജ് കുമാർ എൻ കെ തുടങ്ങിയവർ പ്രസംഗിച്ചു.







