പയ്യന്നൂര്‍: മയക്കുമരുന്ന് വില്‍പ്പനക്കാരനായ യുവാവിനെ പിറ്റ് എന്‍.ഡി.പി.എസ് നിയമപ്രകാരം കരുതല്‍ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചു. പയ്യന്നൂര്‍ വെള്ളോറ കരിപ്പാല്‍ നാഗക്കാവിന് സമീപത്തെ പി.മുഹമ്മദ് മഷൂദിനെ (29) യാണ് കണ്ണൂര്‍ സ്‌ക്വാഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.അബ്ദുള്‍ അഷ്‌റഫിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നിലവില്‍ പുഷ്പഗിരി അണ്ടിക്കളത്താണ് ഇയാള്‍ താമസിച്ചുവരുന്നത്. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായവരെ പിടികൂടി ജയിലിലടക്കുന്ന നിയമമാണ് പിറ്റ് എന്‍.ഡി.പി.എസ് ആക്ട്. തളിപ്പറമ്പ്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മയക്കുമരുന്ന് വില്‍പ്പനക്കിടെ നിരവധി തവണ മഷൂദ് നേരത്തെ പിടിയിലായിരുന്നു. കണ്ണൂര്‍ ജില്ലയിലേക്ക് മൊത്തമായി എം.ഡി.എം.എ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് മഷൂദ്. കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് ഓഫീസില്‍ മാത്രം വാണിജ്യാടിസ്ഥാനത്തിലുള്ള രണ്ട് കേസുകള്‍ നിലവിലുണ്ട്. വിവിധ പൊലീസ് സ്റ്റേഷനുകളിലെ കേസുകളിലും പ്രതിയാണ്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 31ന് സംസ്ഥാന ചീഫ് സെക്രട്ടറി യുവാവിനെ കരുതല്‍ തടങ്കലിലാക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ വിവരമറിഞ്ഞ മഷൂദ് ഒളിവില്‍ പോയി. കണ്ണൂര്‍ എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് ടീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് കസബ ഹോട്ടലിന് സമീപത്ത് വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിൽ റിമാന്റ് ചെയ്തു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.സിയാദ്, അസി. ഇന്‍സ്‌പെക്ടര്‍ സി.അജിത്ത്, സിവില്‍ ഓഫീസര്‍മാരായ പി.വി.ഗണേഷ്ബാബു, എം.വി.സുജേഷ്, പി.വി.ശ്യാംരാജ്, കെ.ടി.ഫസല്‍ എന്നിവരും മഷൂദിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.







