കണ്ണൂർ: സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് 80 ലക്ഷം രൂപ മോചനദ്രവ്യം നൽകി വിദേശത്തെ ജയിലിൽ നിന്ന് മോചിപ്പിച്ച കണ്ണൂർ സ്വദേശി ലഹരിമരുന്നുമായി പൊലീസിന്റെ പിടിയിലായി. കണ്ണൂർ കരിക്കോട്ടക്കരി വിളയാങ്കോട് സ്വദേശിയായ ടി. ഫസലുദ്ദീനെയാണ് ഇരിട്ടി പൊലീസ് പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വലിയ തോതിൽ എം ഡി എം എ കടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. നിലവിൽ ഇരിട്ടി ടൗണിൽ തട്ടുകട നടത്തിവരികയാണ് ഇയാൾ. കഴിഞ്ഞമാസം മയക്കുമരുന്ന് കേസിൽ പിടിയിലായ പടിയൂർ സ്വദേശി ഡെന്നി എബ്രഹാമിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് ഫസലുദ്ദീനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഉമേഷ് ഗോയലിന്റെ പ്രത്യേക നിർദ്ദേശപ്രകാരം പ്രതികളുടെ ഫോൺ കോളുകളും ബാങ്ക് അക്കൗണ്ട് ഇടപാടുകളും കേന്ദ്രീകരിച്ച് ഇരിട്ടി പൊലീസ് ശാസ്ത്രീയ അന്വേഷണം നടത്തിയിരുന്നു. ഫസലുദ്ദീൻ പലതവണകളായി ബംഗളൂരുവിൽ നിന്നും വൻതോതിൽ മെത്താംഫെറ്റാമിൻ കേരളത്തിലേക്ക് കടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
പിടിയിലായ ഫസലുദ്ദീൻ കടുത്ത ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്. 2023-ൽ കഞ്ചാവ് കേസിനെ തുടർന്ന് മൂന്ന് വർഷത്തോളം ബെംഗളൂരു ജയിലിൽ കഴിഞ്ഞ ഇയാൾ ഈ കഴിഞ്ഞ 2026 ജനുവരിയിലാണ് ജയിൽ മോചിതനായി നാട്ടിലെത്തിയത്. ഈ ജയിൽവാസത്തിനിടയിലാണ് ഇയാൾ വൻകിട മയക്കുമരുന്ന് മാഫിയകളുമായി അടുത്ത ബന്ധം സ്ഥാപിച്ചത്. നാട്ടിലെത്തിയ ശേഷം ഇരിട്ടി ടൗണിൽ ആരംഭിച്ച തട്ടുകട ഇയാൾ മയക്കുമരുന്ന് മൊത്തക്കച്ചവടത്തിനുള്ള മറയാക്കുകയായിരുന്നു. ഇരിട്ടി പൊലീസിന്റെയും ജില്ലാ പൊലീസിന്റെ ഡാൻസാഫ് ടീമിന്റെയും നിരീക്ഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. ഫസലുദ്ദീനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.








