കാസര്‍കോട്: കാസര്‍കോട്, നെല്ലിക്കുന്ന് ,കസബ കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ദുരൂഹത കനത്തു. മൂന്നു ദിവസം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിൽ എത്തിച്ച് പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കിയതോടെയാണ് ദുരൂഹത ഇരട്ടിച്ചത്. നേരത്തെ പോസ്റ്റുമോര്‍ട്ടത്തിനു വിധേയമായ മൃതദേഹമാണ് കാസര്‍കോട്ട് കരയ്ക്കടിഞ്ഞതെന്നാണ് പരിയാരത്തെ പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്. എന്നാല്‍ മൃതദേഹം കേരളത്തിലെ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തതല്ലെന്നും കര്‍ണ്ണാടകയിലോ, ഗോവയിലോ പോസ്റ്റുമോര്‍ട്ടം ചെയ്തതായിരിക്കാമെന്നുമാണ് പരിയാരത്ത് കണ്ടെത്തിയത്. നേരത്തെ നടന്ന പോസ്റ്റുമോര്‍ട്ടത്തിന്റെ രീതി വിശകലനം ചെയ്താണ് ഫോറന്‍സിക് സര്‍ജന്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തിയതെന്നാണ് സൂചന.
അജ്ഞാത മൃതദേഹം ആണെങ്കില്‍ പോസ്റ്റുമോർട്ടത്തിനു ശേഷം പിന്നീട് ആവശ്യമായി വരികയാണെങ്കിൽ വീണ്ടെടുക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിൽ മറവ് ചെയ്യുകയാണ് പതിവ് രീതി. അങ്ങിനെ മറവ് ചെയ്ത സ്ഥലത്തു നിന്നു മൃതദേഹം എങ്ങിനെ കടലിലും പിന്നീട് കാസർകോട്ടെത്തി എന്നതുമാണ് സംശയത്തിനു ഇടയാക്കുന്നത്.
45 വയസ് പ്രായം തോന്നിക്കുന്ന അജ്ഞാത മൃതദേഹം ജൂലായ് 11ന് രാവിലെയാണ് നെല്ലിക്കുന്ന് ബീച്ചില്‍ കരയ്ക്കടിഞ്ഞത്. ടൗണ്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയിരുന്നു. സംഭവത്തില്‍ തീരദേശ പൊലീസാണ് കേസെടുത്തത്.







