കണ്ണൂർ:പരിചയം നടിച്ച് ഒപ്പംകൂടി ടെയിൽ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത വിരുതന്‍ പിടിയിൽ . പഴയങ്ങാടി വെങ്ങര പടിഞ്ഞാറെവീട്ടില്‍ പി.വി വിജു (357വിനെയാണ് റെയില്‍വേ പൊലീസ് എസ്.ഐ മനോജ്, സി.പി.ഒ സിനോജ്, ഇന്റലിജന്‍സിലെ ജിതിന്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
കാസര്‍കോട് മുളിയാര്‍, കുട്ടമക്കല്‍ കെ.എം.കെ മന്‍സിലില്‍ സി.കെ അഹമ്മദിന്റെ മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്ത കേസിലാണ് അറസ്റ്റ്. ഇന്നലെ (ബുധൻ)വൈകിട്ട് അഞ്ച് മണിക്ക് കണ്ണൂരില്‍ നിന്ന് കാസര്‍ക്കോടേക്ക് പോകുന്നതിന് യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ കയറിയതായിരുന്നു അഹമ്മദ്. മുന്നിലത്തെ ജനറല്‍ കോച്ചിലായിരുന്നു യാത്ര ചെയ്തിരുന്നത്. ഈ സമയം ഒപ്പംകൂടിയ വിജു മൊബൈല്‍ ഫോണ്‍ കൈക്കലാക്കി തീവണ്ടിയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഫോണ്‍ നഷ്ടപ്പെട്ട വിവരം അറിഞ്ഞ് അഹമ്മദ് റെയില്‍വേ പൊലീസില്‍ വിവരം അറിയിച്ചു. പ്ലാറ്റ്‌ഫോം ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ സംശയസാഹചര്യത്തില്‍ ഒരാളെ സ്റ്റേഷന് പുറത്ത് കണ്ടെത്തി. യാത്ര തുടരുകയായിരുന്ന അഹമ്മദിന് ഇയാളുടെ ഫോട്ടോ അയച്ചുകൊടുത്തു. ഇയാള്‍ തന്നെയാണ് കവര്‍ച്ച നടത്തിയതെന്ന് അഹമ്മദ് വ്യക്തമാക്കിയതോടെയാണ് അറസ്റ്റ് ചെയ്തത്.
സമീപകാലത്തായി ട്രെയിനുകളിൽ മൊബൈല്‍ ഫോണ്‍ കവര്‍ച്ച തുടര്‍ക്കഥയായി മാറിയിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ ചെന്നൈ- മംഗലാപുരം വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസില്‍ പാലക്കാട് നരിയമ്പാടം സ്വദേശി എന്‍. രവീന്ദ്രന്റെ ഒരു ലക്ഷത്തിലേറെ വിലമതിക്കുന്ന മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്തിരുന്നു. ട്രെയിനുകളില്‍ നിരന്തരമായി നടക്കുന്ന ഫോണ്‍ കവര്‍ച്ചകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.








