കാസര്‍കോട്: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടയില്‍ മരണപ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ബേഡകം, തലേക്കുന്നിലെ അഷ്‌റഫിന്റെ മകന്‍ ഇയാസി(9)ന്റെ മൃതദേഹമാണ് ഇന്ന് (വ്യാഴം) രാവിലെ പരിയാരത്തേക്ക് കൊണ്ടു പോയത്. കുട്ടിയുടെ മരണം സംബന്ധിച്ച് വ്യാപകമായ ആക്ഷേപങ്ങളും പരാതികളും ഉയര്‍ന്നതിനെ തുടര്‍ന്നാണ് പോസ്റ്റുമോര്‍ട്ടം പരിയാരത്തേക്ക് മാറ്റിയത്.
ഇന്നലെ രാവിലെയാണ് ഉദരസംബന്ധമായ അസുഖത്തിന് ഇയാസ് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായത്. ഉച്ചയോടെ മരണം സംഭവിച്ചു. ശസ്ത്രക്രിയക്കിടയില്‍ ഉണ്ടായ ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
അതേ സമയം കുട്ടിയുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ വിശദമായ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ജനറല്‍ ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ കാസർകോട് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് മാര്‍ച്ച് നടത്തും. മാര്‍ച്ച് കണക്കിലെടുത്ത് ആശുപത്രി കവാടത്തിലും പരിസരത്തും കനത്ത പൊലീസ് ബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.








