കാസര്‍കോട്: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തില്‍ ചീമേനിയില്‍ വൈദ്യുതി നിലയം സ്ഥാപിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിക്കുന്നു. പ്രതിസന്ധി മറികടക്കാന്‍ ചീമേനിയില്‍ വൈദ്യുതി നിലയം സ്ഥാപിക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി വ്യക്തമാക്കിയതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. ചീമേനി വൈദ്യുതി നിലയമെന്ന പദ്ധതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആദ്യഘട്ടത്തില്‍ താപ വൈദ്യുതി നിലയമാണ് ചീമേനിയില്‍ പരിഗണിക്കപ്പെട്ടത്. 1980ല്‍ ആണ് ആണവ നിലയമെന്ന നിര്‍ദ്ദേശം ആദ്യമായി ഉയര്‍ന്നുവന്നത്. 2003ല്‍ ചര്‍ച്ച കല്‍ക്കരി നിലയത്തിലേക്ക് വഴിമാറി. എന്നാല്‍ കല്‍ക്കരി എത്തിക്കുന്നതിനുള്ള ചെലവുകള്‍ പരിഗണിച്ച് ഇതും നിരാകരിക്കപ്പെട്ടു. 2013ല്‍ 500 മുതല്‍ 600 മെഗാവാട്ട് ശേഷിയുള്ള താപ നിലയം എന്ന ആശയം ഉയര്‍ന്നു വന്നു. പിന്നീട് അതും ചര്‍ച്ചകളില്‍ ഒതുങ്ങി. 2024ല്‍ ആണവ നിലയമെന്ന ആശയം വീണ്ടും ശക്തമായി. ഇതു സംബന്ധിച്ച പഠനങ്ങളും ഉണ്ടായി. ഇതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ പദ്ധതി താൽക്കാലികമായി ഉപേക്ഷിക്കപ്പട്ടു.
അതിനു ശേഷം ഇതാദ്യമായാണ് ചീമേനി വൈദ്യുതി നിലയമെന്ന ചര്‍ച്ചയ്ക്ക് മന്ത്രി വീണ്ടും തുടക്കമിട്ടത്. എന്നാല്‍ പദ്ധതിയെ എതിര്‍ക്കുമെന്നാണ്ആക്ഷന്‍ കമ്മിറ്റിയുടെ നിലപാട്.







