കണ്ണൂര്‍: അതിഥി തൊഴിലാളിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളിമുറിയില്‍ തള്ളി. പൂപ്പറമ്പില്‍ താമസിക്കുന്ന അസം സ്വദേശിയായ ഫിലിപ്പ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഫിലിപ്പിന്റെ സഹോദരി ഭര്‍ത്താവ് രമേശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കെട്ടിട നിര്‍മ്മാണ തൊഴിലാളികളായാണ് അസം സ്വദേശികളായ ഫിലിപും സഹോദരി ഭര്‍ത്താവായ രമേശനും കണ്ണൂരിലെത്തിയത്. ഇരുവരും തമ്മില്‍ നേരത്തെ തന്നെ കുടുംബപ്രശ്‌നങ്ങള്‍ ഉള്ളതായി പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ഇരുവരും മദ്യലഹരിയിൽ തര്‍ക്കമുണ്ടാവുകയും ഫിലിപ്പിനെ രമേശന്‍ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കുളിമുറിയില്‍ തളളിയ നിലയിലാണ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. സ്ഥലത്ത് ഉണ്ടായിരുന്ന മറ്റു തൊഴിലാളികളാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തി രമേശനെയും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിസാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.








