ആലപ്പുഴ: പുന്നമട കായലിൽ ഹൗസ്ബോട്ടിൽ നിന്ന് കായലിൽ വീണ സ്പാ ജീവനക്കാരി മരിച്ച സംഭവത്തിൽ അഞ്ച് തമിഴ്നാട് സ്വദേശികൾ കസ്റ്റഡിയിൽ. തമിഴ്നാട് രാജപാളയം സ്വദേശി ശരണ്യ (34) ആണ് മരിച്ചത്.
പുന്നമടയിലെ ‘ബട്ടർഫ്ലൈ സ്പാ’യിലെ ജീവനക്കാരിയാണ് ശരണ്യ.
ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്. എക്പ്ലോര്‍ ഇന്‍ കേരള എന്ന് പേരുളള ഹൗസ്ബോട്ടില്‍ ശരണ്യയും യുവാക്കളും ഒന്നിച്ച് സംസാരിച്ച് നില്‍ക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. അര്‍ധരാത്രി പന്ത്രണ്ട് മണിയോടെ മറ്റൊരു ഹൗസ്ബോട്ടിലേക്ക് ശരണ്യ കയറുന്നതിനിടെ കാല്‍വഴുതി കായലില്‍ വീഴുകയായിരുന്നെന്നാണ് യുവാക്കളുടെ മൊഴി.
അസ്വഭാവിക മരണത്തിന് ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു. കസ്റ്റഡിയിലുള്ള അഞ്ച് പേരെ ചോദ്യം ചെയ്തു വരികയാണ്. ഹൗസ്ബോട്ടില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി നാട്ടുകാരില്‍ ആരോപണമുണ്ടായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നു നോർത്ത് പൊലീസ് പറഞ്ഞു.








