ബഹിരാകാശത്തെത്തിയ ആദ്യ മലയാളി; അനിൽ മേനോൻ സഞ്ചരിക്കുന്ന സോയൂസ് എം എസ് 29 പേടകം ബഹിരാകാശ നിലയത്തിലെത്തി, 8 മാസത്തിന് ശേഷം മടക്കം

അസ്താന: ബഹിരാകാശത്തേയ്ക്ക് എത്തിയ ആദ്യ മലയാളിയായി യുഎസ് സ്പേസ് ഫോഴ്സ് കേണൽ ഡോ. അനിൽ മേനോൻ. അനിലിന്റെ പേടകമായ സോയൂസ് പ്രോഗ്രസ് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. ഇന്ത്യൻ സമയം രാത്രി 11.30ന് ബഹിരാകാശ നിലയവുമായി പേടകം ബന്ധിപ്പിച്ചു. പുലർച്ചെ 1.25ന് അനിലും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. കസഖ്‌സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് അനിൽ മേനോൻ ഉൾപ്പെടെയുള്ള മൂന്ന് ബഹിരാകാശ യാത്രികരെ വഹിക്കുന്ന റഷ്യൻ നിർമിത സോയൂസ് എം എസ് 29 പേടകം ഇന്ത്യൻ ചൊവ്വാഴ്ച രാത്രി ഏഴരയ്ക്കാണ് യാത്ര തിരിച്ചത്. എക്സ്പെഡിക്ഷൻ 74 ദൗത്യത്തിന്റെ ഭാഗമായാണ് അനിൽ മേനോൻ ബഹിരാകാശത്തേക്ക് കുതിക്കുന്നത്.
റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും അനിലിനൊപ്പം പേടകത്തിലുണ്ട്.
ബഹിരാകാശത്തുളളവരുടെ ശരീരത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, മൈക്രോ ഗ്രാവിറ്റിയിലെ രക്തയോട്ടം, നാഡീവ്യൂഹങ്ങളുടെ ഘടന, രക്തത്തിലെ ഘടകങ്ങളിലുണ്ടാകുന്ന മാറ്റം, ബഹിരാകാശ നിലയത്തിലെ കുടിവെളളം ഉപയോഗിച്ച് ഐവി ഫ്‌ളൂയിഡ് നിര്‍മ്മിക്കാനുളള സാങ്കേതിക വിദ്യ തുടങ്ങി വിപ്ലവകരമായ മാറ്റമുണ്ടാക്കാവുന്ന പരീക്ഷണങ്ങളാകും റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ സോയൂസ് എംഎസ് 29- ദൗത്യത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. ഇന്ത്യന്‍ – അമേരിക്കന്‍ ഫിസിഷ്യനും എന്‍ജിനീയറും സൈനിക ഉദ്യോഗസ്ഥനുമാണ് അനിൽ‌ മേനോൻ. സംഘം ഏകദേശം 8 മാസത്തോളം ബഹിരാകാശത്ത് കഴിയും.
2014-ല്‍ നാസയില്‍ ഫ്‌ളൈറ്റ് സര്‍ജനായ അനില്‍ മേനോന്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് മെഡിക്കല്‍ പിന്തുണ നല്‍കുന്ന ടീമിലായിരുന്നു ഉണ്ടായിരുന്നത്. 2018-ല്‍ സ്‌പേസ് എക്‌സില്‍ ചേര്‍ന്നു. സ്‌പേസ് എക്‌സിന്റെ ആദ്യത്തെ ഫ്‌ളൈറ്റ് സര്‍ജനും മെഡിക്കല്‍ ഡയറക്ടറുമാണ്. 2021 ഡിസംബറിലാണ് നാസയുടെ ബഹിരാകാശ സഞ്ചാരിയായി തെരഞ്ഞെടുക്കപ്പെടുന്നത്.
പാതി മലയാളിയായ അനില്‍ മേനോന്‍ ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അനിലിന്റെ പിതാവ് ശങ്കരന്‍ മേനോന്‍. ഉക്രൈന്‍ സ്വദേശിയാണ് അമ്മ. ഹാര്‍വാഡില്‍ നിന്ന് ന്യൂറോ ബയോളജിയില്‍ ബിരുദം നേടിയ അനില്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ നിന്ന് മെഡിക്കല്‍ ബിരുദവും മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 2014-ലാണ് അനില്‍ മേനോന്‍ ഫ്‌ളൈറ്റ് സര്‍ജനായി എത്തിയത്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡോക്ടറായ അനില്‍ ബഹിരാകാശ ഗവേഷകരുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. അനിലിന്റെ ഭാര്യ അന്ന മേനോനും ബഹിരാകാശ സഞ്ചാരിയാണ്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറത്തേക്കുമുള്ള ദൗത്യങ്ങള്‍ നടത്തുന്നതിനുള്ള സൂപ്പര്‍ ഹെവി റോക്കറ്റും ബഹിരാകാശ പേടകവുമായ സ്റ്റാര്‍ഷിപ്പിന്റെ വികസനത്തില്‍ അടുത്തു പ്രവര്‍ത്തിച്ചിട്ടുണ്ട് അനില്‍ മേനോന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page