കൊല്ലം: അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽക്കയറി മർദിക്കുകയും മുറ്റത്തേക്കു വലിച്ചെറിയുകയും ചെയ്ത സംഭവത്തിലെ പ്രതി മിഥുൻ അറസ്റ്റിൽ. ശാലേംപുരം സ്വദേശിനി ഹന്ന ഫിലിപ്പ് രാജിയെ ആക്രമിച്ച കേസിലാണ് യുവാവിനെ പിടികൂടിയത്. കേസിൽ യുവാവിന്റെ പിതാവ് സുനിൽകുമാറിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തെന്മലയിൽ വച്ചാണ് മിഥുനെ പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാവിലെ 11 ഓടെയാണ് അക്രമ സംഭവം ഉണ്ടായത്. രണ്ടു കുടുംബവും ഒരേ ഫ്ലാറ്റിൽ വാടകക്ക് താമസിക്കുന്നവരാണ്. ഇരുവരും വെള്ളത്തിനായി ഒരു മോട്ടോർ ആണ് ഉപയോഗിക്കുന്നത്. സുനിൽകുമാറിന്റെ കുടുംബം ടാങ്കിൽ വെള്ളം നിറച്ചപ്പോൾ കവിഞ്ഞൊഴുകുന്നത് ഹന്ന ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായാണ് സുനിൽകുമാറും, ഭാര്യ ജലജയും മകൻ മിഥുനും ചേർന്ന് പെൺകുട്ടിയെ വീടിനുള്ളിൽ കയറി ക്രൂരമായി മർദിച്ചതെന്നാണ് പരാതി. മിഥുൻ വീടിനുള്ളിൽ നിന്ന ഹന്നയെ പൊക്കിയെടുത്ത് പുറത്തേക്ക് എറിയുന്ന സി.സി ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്ഥിരം ആക്രമം തുടർന്നപ്പോഴാണ് പെൺകുട്ടി വീടിനു മുമ്പിൽ സിസിടിവി സ്ഥാപിച്ചത്.








