ബെംഗളൂരു: പ്രശസ്ത പിന്നണി ഗായിക എസ്.ജാനകി അന്തരിച്ചു. 88 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നു മൈസൂരുവിലായിരുന്നു അന്ത്യം. തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി തുടങ്ങി പതിനേഴു ഭാഷകളിൽ ഏകാന്തഗീതം (സോളോ), യുഗ്മഗാനം, കോറസ് മുതലായ പലതരത്തിലുള്ള 48,000 ഓളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ 1938 ഏപ്രിൽ 23നായിരുന്നു എസ്. ജാനകിയുടെ ജനനം. മാതാപിതാക്കൾ ചെറുപ്പത്തിലേ മരിച്ചു. അമ്മാവനായ ഡോ. ചന്ദ്രശേഖറിന്റെ സംരക്ഷണയിലാണ് ജാനകി പിന്നീട് വളർന്നത്. ജാനകി മൂന്നാം വയസിൽതന്നെ സംഗീതത്തോട് ആഭിമുഖ്യ പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു. പത്താം വയസിൽ പൈതി സ്വാമിയുടെ കീഴിൽ ശാസ്‌ത്രീയ സംഗീത പഠനം ആരംഭിച്ചു. അമ്മാവന്റെ നിർദ്ദേശപ്രകാരമാണ് സംഗീത പഠനത്തിനായി പിൽക്കാലത്ത് മദ്രാസിലെത്തിയത്. 1956ൽ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തിൽ പങ്കെടുത്ത് രണ്ടാം സ്ഥാനത്തിന് അർഹയായതാണ് ജാനകിക്ക് സംഗീതലോകത്തേക്കു വഴിതുറന്നത്. ജാനകിയുടെ ആദ്യ മലയാളഗാനം 1964ല്‍ യേശുദാസിനൊപ്പമായിരുന്നു. ഉണരൂ വേഗം നീ…, സ്വർണ്ണമുകില.., ആടി വാ കാറ്റേ.., മലർക്കൊടി പോലെ, തുമ്പീ വാ, സന്ധ്യേ…, നാഥാ നീ വരും, കിളിയേ കിളിയേ, കണ്ണു കണ്ണും…. തുടങ്ങിയ പാട്ടുകൾ മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല. ജാനകിയെ തേടി നാല് തവണയാണ് ദേശീയ പുരസ്‌കാരം എത്തിയത്. 41 തവണ സംസ്ഥാന പുരസ്‌കാരം. 2013ൽ പത്മഭൂഷണ്‍ ലഭിച്ചെങ്കിലും വൈകി വന്ന അംഗീകാരത്തെ ജാനകിയമ്മ അംഗീകരിച്ചിരുന്നില്ല. ആന്ധ്രാ സർക്കാരിൻറ അവാർഡ് 10 തവണയും തമിഴ്നാട് സംസ്ഥാന അവാർഡ് ഏഴു പ്രാവശ്യവും മികച്ച ഗായികയ്ക്കുള്ള ഒറീസ സർക്കാരിന്റെ അവാർഡ് ഒരു തവണയും എസ്. ജാനകിയ്ക്ക് ലഭിച്ചു. പരേതനായ വി.രാമപ്രസാദാണ് എസ്. ജാനകിയുടെ ഭർത്താവ്. 1990ൽ അദ്ദേഹം മരണപ്പെട്ടു. ഏക മകൻ മുരളീകൃഷ്ണ (പരേതൻ). മരുമകൾ ഉമ. പേരക്കുട്ടികൾ അമൃതവർഷിണി, അപ്സര.








