ഹാനോയ്: വിയറ്റ്‌നാമിലെ ബോട്ട് അപകടത്തിൽ മരിച്ചവരിൽ മലയാളികളും. കൊല്ലം കൊട്ടാരക്കര സ്വദേശികളായ ദമ്പതികളാണ് മരിച്ചത്. വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമ എ.സി. തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് മരിച്ചത്. ഇവരുടെ മരണം കൊടിക്കുന്നിൽ സുരേഷ് എം പി സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കുന്നതിനും കുടുംബത്തിന് ആവശ്യമായ എല്ലാ കോൺസുലർ സഹായങ്ങളും ലഭ്യമാക്കുന്നതിനും ഇന്ത്യൻ എംബസി നടപടി സ്വീകരിക്കുമെന്ന് അംബാസിഡർ എംപിയെ അറിയിച്ചു. 15 പേർ അപകടത്തിൽ മരിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനി പ്രവർത്തിപ്പിച്ചിരുന്ന ബോട്ടായ മേ റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. 32 പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നതായാണ് വിവരം. ബോട്ടിലുണ്ടായിരുന്നവരുടെ പേരും വിവരങ്ങളും അധികൃതർ പുറത്തുവിട്ടു. മരിച്ചവരിൽ കൂടുതലും തമിഴ്നാട്, ആന്ധ്ര സ്വദേശികളുമാണെന്നാണ് വിവരം. അപകടത്തിൽപ്പെട്ട 21 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ശക്തമായ തിരയില്‍പ്പെട്ടാണ് ബോട്ട് മറിഞ്ഞതെന്നാണ് സൂചന. ഉച്ചയ്ക്ക് ഒരു മണിയോടെ ബോട്ട് തലകീഴായി മറിയുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. വിയറ്റ്‌നാം ഭരണകൂടം സൈന്യം, പൊലീസ്, സിവിൽ രക്ഷാപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.








