മലപ്പുറം: കല്‍പകഞ്ചേരി കല്ലിങ്ങലില്‍ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. വ്യാഴാഴ്ചയാണ് അധ്യാപകന്റെ ചൂരൽ വടികൊണ്ടുള്ള അടിയേറ്റ് അഞ്ചാം ക്ലാസ്സുകാരിയുടെ കൈ എല്ല് പൊട്ടിയത്. ക്ലാസില്‍ ശ്രദ്ധിക്കുന്നില്ല എന്ന് ആരോപിച്ചായിരുന്നു അധ്യാപകന്റെ ചൂരല്‍ പ്രയോഗം.
പനികാരണം കഴിഞ്ഞ രണ്ട് ദിവസമായി കുട്ടി സ്‌കൂളിൽ പോയിരുന്നില്ല. അവധി ദിവസത്തെ നോട്ട് എഴുതി കൊണ്ടിരിക്കുമ്പോഴാണ് അധ്യാപകൻ കുട്ടിയുടെ പുറകിലൂടെ വന്ന് ചൂരല് കൊണ്ട് അടിച്ചത്. ആദ്യ അടിയിൽ പേനയും ബുക്കും തെറിച്ചു പോയെന്നും വിദ്യാർഥിനി പറയുന്നു. കുട്ടി വേദന കൊണ്ട് കരഞ്ഞ് നിലവിളിച്ചിട്ടും അടി തുടർന്നു.
എന്നാൽ മകൾക്ക് കൈയ്യിൽ ഗുരുതരമായി പരിക്കേറ്റത് കണ്ടിട്ടും അധ്യാപകർ ആശുപത്രിയിൽ എത്തിച്ചില്ലെന്ന് വിദ്യാർഥിനിയുടെ മാതാവ് പറയുന്നു. പിന്നീട് വീട്ടിലെത്തിയ ശേഷം കുട്ടിയെ രക്ഷിതാക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. ബാലാവകാശ കമ്മീഷനും കുടുംബം പരാതി നൽകിയിട്ടുണ്ട്.








