കാസർകോട്: പെരിയ കേന്ദ്ര കേരള സർവകലാശാലയിൽ വീണ്ടും പൂജ വിവാദം. സർവകലാശാലയിലെ ബോയ്‌സ് ഹോസ്റ്റലിലേക്ക് കാനറ ബേങ്ക് നൽകിയ ബസിൻ്റെ താക്കോൽ കൈമാറ്റ ചടങ്ങിന് മുന്നോടിയായി വാഹന പൂജ നടത്തി. സർവകലാശാല ജീവനക്കാരനാണ് പൂജ നടത്തിയത്. സർവകലാശാലയുടെ പൊതു ഇടത്തിൽ മതപരമായ ചടങ്ങ് നടത്തരുതെന്ന മാനദണ്ഡം കാറ്റിൽ പറത്തിയാണ് പൂജ നടത്തിയത്. സർവകലാശാലയുടെ മതനിരപേക്ഷ അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ആരോപിച്ച് എസ്എഫ്ഐയും രംഗത്ത് വന്നു. വൈസ് ചാൻസലർ പ്രൊഫ. സിദ്ദു പി. അൽഗുർ, രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന പ്രൊഫ. വി.ബി. സമീർകുമാർ, പരീക്ഷാ കൺട്രോളർ ഡോ. ആർ. ജയപ്രകാശ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പൂജ നടന്നത്. മുമ്പ് ഹോസ്റ്റൽ കെട്ടിടം, ലൈബ്രറി എന്നിവിടങ്ങളിൽ സമാനമായ പൂജകൾ നടത്തിയത് വിവാദങ്ങൾക്കും വിദ്യാർഥി പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു.








