റാഞ്ചി: റസിഡന്‍ഷ്യല്‍ സ്കൂളിന്‍റെ ഹോസ്റ്റല്‍ മുറിയില്‍ പാമ്പ്. ഉറങ്ങിക്കിടന്ന നാലു വിദ്യാര്‍ഥിനികളെ പാമ്പുകടിച്ചു. ഒരാള്‍ മരിച്ചു. മറ്റു വിദ്യാര്‍ഥിനികള്‍ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ജാര്‍ഖണ്ഡിലെ ലൊഹാര്‍ഡഗ സാംസിറ ഹയര്‍ സെക്കന്‍ററി റസിഡന്‍ഷ്യല്‍ സ്കൂളിലാണ് സംഭവം. പെണ്‍കുട്ടികള്‍ക്ക് പാമ്പുകടിയേറ്റതോടെ ഹോസ്റ്റലിലെ മറ്റുകുട്ടികളും പരിഭ്രാന്തരാവുകയായിരുന്നു. ഹോസ്റ്റലിലുണ്ടായിരുന്ന അധ്യാപികയും സെക്യൂരിറ്റി ജീവനക്കാരും ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാൽ പന്ത്രണ്ടുകാരിയായ വര്‍ഷ ഒറോണ മരിച്ചിരുന്നു. മനീഷ കുമാരി (14)യെന്ന വിദ്യാര്‍ഥിനിയെ സദര്‍ ആശുപത്രിയിലും, ഗുരുതരാവസ്ഥയിലുള്ള ഫുല്‍മാനിയ ഓറോണെ(11)യും അനിഷകുമാരി(11)യെയും റിംസ് ആശുപത്രിയിലേക്കും മാറ്റി. വിവരമറിഞ്ഞെത്തിയ കുട്ടികളുടെ കുടുംബാംഗങ്ങള്‍ ഹോസ്റ്റലിന് പുറത്ത് പ്രശ്നമുണ്ടാക്കി. നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടി. പൊലീസെത്തിയാണ് ബന്ധുക്കളെ ശാന്തരാക്കിയത്.








