ന്യൂഡല്‍ഹി; സ്‌കൂളുകളിലെ പ്രഭാത അസംബ്ലിയില്‍ സരസ്വതി വന്ദനവും ഗായത്രി മന്ത്രവും ആലപിക്കുന്നത് മൗലികാവകാശ ലംഘനമല്ലെന്നു ഛത്തീസ്ഗഡ് ഹൈക്കോടതി വിധിച്ചു.
വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഇത് സംബന്ധിച്ചു നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്. വിദ്യാര്‍ത്ഥികളെ അവരുടെ വിശ്വാസത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കുന്ന ഒരു നിര്‍ദ്ദേശവും ഉത്തരവില്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ ഉത്തരവ് പരാതിക്കാര്‍ക്കുണ്ടാക്കിയ ഏതെങ്കിലും മൗലികാവകാശ ലംഘനം പരാതിയില്‍ എടുത്തുകാട്ടിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ രാവിലെയും വൈകിട്ടും ദീപമന്ത്രം, സരസ്വതീവന്ദനം, ഗുരു മന്ത്രം, ഗായത്രി മന്ത്രം, ശാന്തി മന്ത്രം, എന്നിവ ആലപിക്കണമെന്ന് നിര്‍ദ്ദേശിച്ച സര്‍ക്കാര്‍ ഉത്തരവില്‍ മതവിശ്വാസങ്ങള്‍ക്കോ വിശ്വാസത്തിനോ വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കുന്ന നിര്‍ദ്ദേശമൊന്നുമില്ലെന്ന് ഹൈക്കോടതി എടുത്തുകാട്ടി.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 28 (1) പ്രകാരം മതപരമായ പ്രബോധനം എന്ന പ്രയോഗത്തിന് പരിമിതമായ അര്‍ത്ഥമേയുള്ളു. സംസ്ഥാനത്തിന്റെ സാമ്പത്തിക സഹായം കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ മതപരമായ ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ആരാധന രീതികള്‍ എന്നിവ പഠിപ്പിക്കുന്നത് മാത്രമേ ഇത് പ്രകാരം നിരോധിച്ചിട്ടുള്ളൂ-കോടതി പറഞ്ഞു.
പൗരത്വ പരിശീലനത്തിലും സാമൂഹിക ഐക്യം വളര്‍ത്തുന്നതിലും നിയമാനുസൃതമായ ഒരു ഘടകമായി നില്‍ക്കുന്ന വിഭാഗീയ സിദ്ധാന്തങ്ങളില്‍ നിന്ന് വേര്‍പ്പെട്ട ധാര്‍മിക പ്രബോധനത്തിലേക്ക് ഇത് വ്യാപിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. സംസ്ഥാന വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍, മുസ്ലിം ന്യൂനപക്ഷ വകുപ്പ് മന്ത്രി, ഒരു മതപ്രവര്‍ത്തന ട്രസ്റ്റ് ജില്ലാ പ്രസിഡണ്ട് എന്നിവരായിരുന്നു പരാതിക്കാര്‍. 2026-27 അധ്യായന വര്‍ഷം മുതല്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എല്ലാ സ്‌കൂളിലെയും വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ദിനത്തിന്റെ തുടക്കത്തില്‍ ദേശീയ ഗാനം, ദീപമന്ത്രം, സരസ്വതി വന്ദനം, ഗുരുമന്ത്രം, ശാന്തി മന്ത്രം, മഹാന്മാരുടെ കഥകള്‍ എന്നിവയും സ്‌കൂള്‍ ദിവസ സമാപനത്തില്‍ രാജ്യഗീതം, ഗായത്രി മന്ത്രം, ശാന്തി മന്ത്രം എന്നിവയും നിര്‍ബന്ധമായും ആലപിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.








