കോഴിക്കോട്: പ്രിയദര്‍ശിനി ബസില്‍ യാത്രക്കാരായ സ്ത്രീകളും ജീവനക്കാരും തമ്മില്‍ വാക്കേറ്റവും തർക്കവും. സ്റ്റോപ്പുമായി ബന്ധപ്പെട്ടാണ് തർക്കം നടന്നത്. കോഴിക്കോട് കോഴിക്കോട് നിന്ന് സുൽത്താൻബത്തേരി വരെ പോകുന്ന ടൗൺ ടു ടൗൺ ബസ്സിലാണ് സംഭവം നടന്നത്. പെട്ടെന്ന് ബസ്സ് നിർത്തണം എന്ന ആവശ്യപ്പെട്ടായിരുന്നു തർക്കം. തർക്കത്തിനിടെ സ്ത്രീകളിൽ ഒരാൾ ബെല്ല് പൊട്ടിച്ചു. സംഭവത്തില്‍ യാത്രക്കാരായ മൂന്ന് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ
മാവൂര്‍ റോഡിൽ നിന്നാണ് പ്രശ്നമുണ്ടാക്കിയ 3 സ്ത്രീകളും കയറിയത്. ഇവര്‍ക്ക് മലാപ്പറമ്പിലേക്കാണ് പോകേണ്ടിയിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് കുന്നമംഗലം വഴിയാണ് വയനാട്ടിലേക്ക് പോകുന്നതെന്ന് കണ്ടക്ടര്‍ പറഞ്ഞു. ഇതോടെ ബസ് ഉടൻ നിർത്തണമെന്നു സ്ത്രീകൾ വാശി പിടിച്ചു. എന്നാല്‍ ടൗണ്‍ ടു ടൗണ്‍ ബസായതിനാല്‍ എല്ലാ സ്റ്റോപ്പുകളിലും നിര്‍ത്താന്‍ പറ്റില്ലെന്ന് വനിതാ കണ്ടക്ടര്‍ പറഞ്ഞതോടെ സ്ത്രീകള്‍ ബഹളം വെച്ചു. ബസിലാണെങ്കില്‍ സ്ത്രീ യാത്രകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബസ് കോവൂര്‍ എത്തിയതോടെ ബെല്ല് വലിച്ചു പൊട്ടിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് ബസ് കയറ്റുകയായിരുന്നു.
സംഭവം നടന്നത് നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. അതിനാൽ കേസ് അവിടേക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. മൂന്ന് സ്ത്രീകളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൂന്നുപേരും ബന്ധുക്കൾ ആണെന്നാണ് നിഗമനം.








