കാസർകോട്: ലഹരി ഉപയോഗിക്കുന്നവർക്കെതിരെ കടുത്ത നടപടികളുമായി തൃക്കരിപ്പൂർ കൈക്കോട്ടുകടവ് മഹല്ല് കമ്മിറ്റി. ലഹരി ഉപയോഗമോ കച്ചവടമോ നടത്തുന്നവരെ ഒരു വിട്ടുവീഴ്ചയും കൂടാതെ നിയമനടപടികൾക്കായി പൊലീസിന് കൈമാറുമെന്നും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്നവർക്ക് വിവാഹ സംബന്ധമായ ക്ലിയറൻസ് സർട്ടിഫിക്കറ്റോ സ്വഭാവ സർട്ടിഫിക്കറ്റോ നൽകുകയില്ലെന്നുമാണ് മഹല്ല് കമ്മിറ്റിയുടെ തീരുമാനം. ലഹരിക്കെതിരെ മഹല്ല് ജാഗ്രതാ സമിതിയും രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിലാണ് ലഹരിക്കെതിരെ ശക്തമായ തീരുമാനമായത്. ചന്തേര എസ്.ഐ സതീശ് വർമ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻ്റ് ടി.പി.എം നൂറുദ്ദീൻ അധ്യക്ഷനായി. സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രജേഷ് കുമാർ ബോധവൽകരണ ക്ലാസിന് നേതൃത്വം നൽകി. ജാഗ്രതാ സമിതി കൺവീനറായി എൻ.അശ്റഫിനെയും വനിതാ വിംഗ് കൺവീനറായി കെ.വി.പി റംല ശാഫിയെയും തെരഞ്ഞെടുത്തു.
വാർഡ് മെമ്പർ എം.ടി അബ്ദു റഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.പി സുനീറ, മഹല്ല് ട്രഷറർ എം.എ.സി കുഞ്ഞബ്ദുല്ല ഹാജി,എസ്.കുഞ്ഞഹമ്മദ്, സ്കൂൾ മാനേജർ ടി.കുഞ്ഞബ്ദുല്ല മാസ്റ്റർ സംസാരിച്ചു. മഹല്ല് ജനറൽ സെക്രട്ടറി എം.കെ അബ്ദുല്ല ദാരിമി സ്വാഗതവും പി.കെ.എം കുട്ടി നന്ദിയും പറഞ്ഞു.







