കാസർകോട്: അമിത വേഗതയിൽ എത്തിയ കാറിടിച്ചു ഗുരുതരമായി പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന പ്ലസ്ടു വിദ്യാർഥിനി മരണത്തിന് കീഴടങ്ങി. മുള്ളേരിയ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി ദീക്ഷ (17)യാണ് ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് രണ്ടു മണിയോടെ മരിച്ചത്. ചെങ്കള, ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.മുള്ളരിയ,വിവേകാനന്ദ നഗർ സ്വദേശിയും മകൾ പഠിക്കുന്ന സ്കൂളിലെ പാചക തൊഴിലാളിയുമായ ബി.കൃഷ്ണയാണ് പിതാവ്. മാതാവ്: രാധാമണി. മുള്ളേരിയ സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥി ദീപക് ഏക സഹോദരനാണ് . മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ (ബുധൻ)രാവിലെ 9 ന് മുള്ളേരിയ സ്കൂളിൽ പൊതുദർശനത്തിന് വച്ച ശേഷം വീട്ടിലെത്തിച്ച് സംസ്കരിക്കും. ജൂൺ 23 ന് വൈകുന്നേരം നാലു മണി കഴിഞ്ഞ് സ്കൂളിനു സമീപത്താണ് അപകടം ഉണ്ടായത്. അയൽവാസിയായ ശ്രീയാൻ (4) എന്ന കുട്ടിയെ സ്കൂളിൽ നിന്നും കൂട്ടി വീട്ടിലേയ്ക്ക് നടന്നു പോകുന്നതിനിടയിലാണ് മുള്ളേരിയ – ബദിയഡുക്ക റോഡിൽ ഗജാനന സ്കൂളിനു സമീപത്ത് വച്ച് അമിത വേഗതയിലെത്തിയ കാർ ഇരുവരെയും ഇടിച്ചു തെറുപ്പിച്ചത് . ശ്രിയാൻ ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.







