കാസര്‍കോട്: ഗള്‍ഫില്‍ നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണെന്നു പറയുന്നു, കാസര്‍കോട്, അണങ്കൂരില്‍ യുവാവിനെ ആക്രമിച്ചു. പള്ളിക്കര, കണ്ണംകുളത്തെ, കെഎംഅബ്ദുല്‍ അഹദ് (30) ആണ് അക്രമത്തിനിരയായത്. ഇയാളുടെ പരാതിയില്‍ കാസര്‍കോട്ടെ ഖാദര്‍ കരിപ്പൊടി, റാഷിദ് എന്ന സാക്കി, അഷ്‌റഫ് എന്നിവര്‍ക്കെതിരെ ടൗണ്‍ പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു.
ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെ അണങ്കൂറിലെ ഒരു റസ്‌റ്റോറന്റിനു സമീപത്താണ് കേസിനാസ്പദമായ സംഭവം. മൂന്നു പേര്‍ ചേര്‍ന്ന് പരാതിക്കാരനെ ചവിട്ടുകയും നെഞ്ചിന് കുത്തുകയും പേനാക്കത്തി കൊണ്ട് മുതുകിലും ചെവിയുടെ അരികിലും വരഞ്ഞതായും പരാതിയിൽ പറഞ്ഞു. ഇരുമ്പു വടി കൊണ്ട് അടിക്കുകയും ചെയ്തതായും ടൗണ്‍ പൊലീസ് ജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ഇന്റര്‍ലോക്കിന്റെ കട്ട കൊണ്ട് തലക്കടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞുമാറിയിരുന്നില്ലെങ്കില്‍ മരണം വരെ സംഭവിക്കാമായിരുന്നുവെന്നു കേസില്‍ പറഞ്ഞു.
അബ്ദുല്‍ അഹദും സുഹൃത്തായ ഇഷ്ഖ് എന്നയാളും തമ്മില്‍ ഗള്‍ഫില്‍ വച്ചു നടത്തിയ സാമ്പത്തിക ഇടപാടാണ് അക്രമത്തിനു കാരണമെന്നും കേസില്‍ പറയുന്നു.







