അഹമ്മദാബാദ്: യുവതിയെ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 23 കാരിയായ നന്ദിനി ബൊസാമിയ ആണ് രാജ്കോട്ടിലെ ഫ്ലാറ്റിൽ മരിച്ചത്.
സംഭവത്തിൽ ലിവ് ഇൻ പങ്കാളിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. നന്ദിനിയെ ലിവ്-ഇൻ പങ്കാളി കൊലപ്പെടുത്തിയതാണെന്ന് അവർ ആരോപിച്ചു. ഗുജറാത്തിലെ ജേത്പൂർ നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എഎപി സ്ഥാനാർത്ഥിയായി നന്ദിനി മത്സരിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷമായി നന്ദിനി അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവാഹിതനാണ് ഇയാൾ. ഭാര്യയെ കാണാൻ പോകുന്നത് നന്ദിനിക്ക് ഇഷ്ടമായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി ഇരുവരും തമ്മിൽ പ്രശ്നമുണ്ടായിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് നന്ദിനി തന്‍റെ അനിയത്തിക്ക് വാട്സാപ്പിൽ സന്ദേശം അയച്ചിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് ഈ തീരുമാനമെടുക്കുന്നതെന്നും മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും സന്ദേശത്തിൽ ഉണ്ടായിരുന്നു. നന്ദിനിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നന്ദിനി മാനസിക വിഷമത്തിലായിരുന്നെന്നും ഇതാകാം കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചതെന്നും അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ബി ജെ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. ജൂണ്‍ 22-നാണ് ഗൊണ്ടല്‍ ക്രോസ്‌റോഡ്‌സിലുളള ഫ്‌ളാറ്റില്‍ നന്ദിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.








