കണ്ണൂര്‍: വ്യാജ സീല്‍ ഉപയോഗിച്ച് വിവിധ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവ് വിഷം കഴിച്ചു ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയില്‍. കോണ്‍ഗ്രസ് കക്കാട് മണ്ഡലം സെക്രട്ടറിയായിരുന്ന അത്താഴക്കുന്നിലെ ടി പി മുരളീധരനാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയില്‍ കഴിയുന്നത്.
കണ്ണൂര്‍, അത്താഴക്കുന്നിലെ ക്വാര്‍ട്ടേഴ്‌സിലാണ് മുരളീധരനെ വിഷം കഴിച്ച് അവശ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് കണ്ണൂരിലെ സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്നാണ് പരിയാരത്തേയ്ക്ക് മാറ്റിയത്.
വ്യാജ സീല്‍ ഉപയോഗിച്ച് കണ്ണൂര്‍ കോര്‍പറേഷന്‍ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് മുരളീധരനെതിരെ ഉയര്‍ന്നപരാതി. ഇതു സംബന്ധിച്ച് ഡി സി സി പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ്ജ്, വൈദ്യുതി വകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി എന്നിവര്‍ നല്‍കിയ പരാതിയില്‍ മുരളീധരനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് മുരളീധരനെ വിഷം കഴിച്ച് അവശനിലയില്‍ കാണപ്പെട്ടത്.
അതേസമയം ഗുരുതരമായ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുകയും പാര്‍ട്ടിക്ക് അവ മതിപ്പ് ഉണ്ടാക്കുകയും ചെയ്ത മുരളീധരനെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു.








