കാസര്‍കോട്: പള്ളിയില്‍ ഓതാന്‍ പോവുകയായിരുന്ന യുവാവിനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചതായി പരാതി. കൊളവയല്‍, അജാനൂര്‍ ബീച്ച്, മാടമ്പില്ലത്ത് ഹൗസിലെ ഇന്‍സാഫ് യമാനി (29) യാണ് അക്രമത്തിനു ഇരയായത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അജാനൂര്‍, ഇട്ടമ്മലിലെ ബാദുഷ, അസീസ് എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് നരഹത്യാ ശ്രമത്തിനു കേസെടുത്തു. വ്യാഴാഴ്ച പുലർച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. പള്ളിയിലേയ്ക്ക് പോവുകയായിരുന്ന പരാതിക്കാരനെ അജാനൂര്‍ കടപ്പുറം മദ്രസയ്ക്കു സമീപത്ത് വച്ച് പ്രതികള്‍ തടഞ്ഞു നിര്‍ത്തി കൈകൊണ്ട് അടിക്കുകയും ബ്ലേഡ് കൊണ്ട് താടിക്കു മുറിവേല്‍പ്പിക്കുകയും കഴുത്തു മുറിക്കാന്‍ ശ്രമിച്ചപ്പോള്‍ കുതറിയോടുകയായിരുന്നുവെന്നു ഹൊസ്ദുര്‍ഗ്ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. കേസ് കൊടുത്താല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും നാട്ടുകാരനായ ഒരാളെ അസമയത്ത് വീട്ടില്‍ നിന്നു കൂട്ടികൊണ്ടു പോകുന്നത് കണ്ടു ചോദ്യം ചെയ്തതിന്റെ വിരോധത്തിലാണ് അക്രമം നടത്തിയതെന്നും പരാതിയില്‍ പറഞ്ഞു.







