കോഴിക്കോട്: പ്രായപൂർത്തിയാവാത്ത സ്കൂൾ വിദ്യാർഥിയുടെ ബാഗിൽ കണ്ടെത്തിയത് നാടൻ ചാരായം. എസ്.എസ്.എൽ.സി വിദ്യാർത്ഥിയെ ചോദ്യംചെയ്തപ്പോൾ സഹപാഠിയായ മറ്റൊരു വിദ്യാർഥിയാണ് വാട്ടർബോട്ടിലിൽ നിറച്ച് ബാഗിൽ വെച്ചതെന്നു വെളിപ്പെടുത്തി. വിദ്യാർത്ഥിയെ ചോദ്യംചെയ്തതോടെ വ്യാജമദ്യം വിൽക്കുന്ന വ്യക്തിയെക്കുറിച്ച് വിവരം ലഭിച്ചു. കുട്ടിയുടെ രണ്ടാനച്ഛനാണ് വാറ്റ് നൽകിയത്. പല കുട്ടികള്‍ക്കു വാറ്റ് ചാരായം പതിവായി വിദ്യാര്‍ഥി എത്തിച്ചു കൊടുക്കുന്നുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിവരം താമരശ്ശേരി പൊലീസില്‍ അറിയിച്ചു. തുടർന്ന് ആ വ്യക്തിയുടെ വീടിനും സമീപത്തും താമരശ്ശേരി പൊലീസ് നടത്തിയ പരിശോധനയിൽ 28 ലിറ്റർ വരുന്ന അരലിറ്ററിന്റെ 56 ബോട്ടിൽ ചാരായം കണ്ടെത്തി.
താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ചമൽ കേളൻമൂലയിലെ ഒരു റബ്ബർത്തോട്ടത്തിൽ നിന്നാണ് രണ്ടു ചാക്കുകളിലായി സൂക്ഷിച്ച ചാരായം പിടിച്ചെടുത്തത്. അനധികൃതമായി വ്യാജമദ്യം കൈവശംവെച്ചതിനും കൈകാര്യംചെയ്തതിനും മദ്യം സ്‌കൂളിലേക്കു കൊണ്ടുവന്ന കുട്ടിയെയും അത് ബാഗിൽ സൂക്ഷിച്ച കുട്ടിയെയും ജുവനൈൽ കോടതിയിൽ ഹാജരാക്കി. അതേസമയം കുട്ടിയുടെ രണ്ടാനച്ഛനെ കണ്ടെത്താനായില്ല. ഇയാൾ ഒളിവിലാണെന്നു പൊലീസ് അറിയിച്ചു.








