കണ്ണൂര്‍: വൈദ്യുതി മന്ത്രിയുടെ വ്യാജസീലുണ്ടാക്കി ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണംതട്ടിയെടുത്തുവെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. കക്കാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് അത്താഴക്കുന്ന് ഗള്‍ഫ് ഹൗസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ടി.പി.മുരളിക്ക് എതിരെയാണ് ടൗണ്‍ പൊലീസ് കേസെടുത്തത്. കണ്ണൂര്‍ ഡി.സി.സി പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജിന്റെയും വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരിയുടെയും പരാതിയിലാണ് കേസെടുത്തത്. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീ. പി.എസ്.ചന്ദ്രന്‍ തില്ലങ്കേരിയുടെയും വ്യാജസീലുകളുണ്ടാക്കി കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. അഞ്ച് പേരെയാണ് തട്ടിപ്പിനിരയാക്കിയത്. ഇവരില്‍ നിന്ന് പത്ത് ലക്ഷം രൂപയോളം മുരളി കൈക്കലാക്കിയെന്നാണ് സൂചന. അത്താഴക്കുന്ന്, തളിപ്പറമ്പ് സ്വദേശികളാണ് തട്ടിപ്പിനിരയായത്. ഇവര്‍ക്ക് അപ്പോയ്‌മെന്റ് ലെറ്ററും നല്‍കിയിരുന്നു. വിശ്വാസം പിടിച്ചുപറ്റാന്‍ യൂണിഫോം ഉള്‍പ്പെടെ നല്‍കുകയും ചെയ്തുവത്രെ. തട്ടിപ്പ് പുറത്തുവന്നതോടെ അടുത്ത ഞായറാഴ്ച പണം തിരിച്ചുനല്‍കാമെന്ന് ഇയാള്‍ ഉറപ്പ് നല്‍കിയെങ്കിലും പണം നഷ്ടപ്പെട്ടവർ പൊലീസിനെ സമീപിക്കുകയായിരുന്നു.








