തൃക്കരിപ്പൂർ: നടക്കാവ് തടിയൻ കൊവ്വലിലെ ഇൻഡോർ സ്റ്റേഡിയവും ഫുട്ബോൾ സ്റ്റേഡിയവും കായികപ്രേമികൾക്കും കായികതാരങ്ങൾക്കും ലഭ്യമാക്കുന്നതിനായി സ്റ്റേഡിയങ്ങൾ ഉടൻ തുറന്നു കൊടുക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ ആക്കാൻ നിർദ്ദേശം നൽകിയതായി കാസർകോട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. തൃക്കരിപ്പൂർ നടക്കാവ് ഇൻഡോർ സ്റ്റേഡിയവും ഫുട്ബോൾ സ്റ്റേഡിയവും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായിക വകുപ്പും ഗ്രാമപഞ്ചായത്തും ഉൾപ്പെടെയുള്ള മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ച് ഇതിനായുള്ള നടപടികൾ ത്വരിതപ്പെടുത്തും. ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ പ്രവർത്തനങ്ങൾ ഊർജിതമാക്കും. കായികതാരങ്ങൾക്ക് സ്റ്റേഡിയത്തിന്റെ സൗകര്യങ്ങൾ എത്രയും വേഗം ലഭ്യമാക്കുന്നതിനാണ് ഭരണകൂടം പ്രധാന പരിഗണന നൽകുന്നതെന്നു കളക്ടർ വ്യക്തമാക്കി. സന്ദർശനത്തോടനുബന്ധിച്ച് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് അധികൃതരുമായി കളക്ടർ ചർച്ച നടത്തി. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിതാ സഫറുള്ള, വൈസ് പ്രസിഡന്റ് എം. രജീഷ് ബാബു, പഞ്ചായത്ത് മെമ്പർ ഫായിസ് യു. പി എന്നിവരും കളക്ടർക്കൊപ്പം ഉണ്ടായിരുന്നു.







