കാസര്‍കോട്: ബൈക്കില്‍ ലോറിയിച്ച് കോണ്‍ക്രീറ്റ് മേസ്ത്രി മരിച്ചു.ഉദുമ, കണ്ണിക്കുളങ്ങരയിലെ വെണ്ണീർ കുഞ്ഞിരാമന്‍ (62) ആണ് മരിച്ചത്. ഇന്ന് (ചൊവ്വ) രാവിലെ കാസര്‍കോട്-കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ ഉദുമ, പള്ളത്താണ് അപകടം. കുഞ്ഞിരാമന്‍ ഓടിച്ചിരുന്ന ബൈക്കിനു പിന്നില്‍ അതേ ദിശയില്‍ നിന്നു എത്തിയ ലോറിയാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിരാമനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
ഉദുമയിലും പരിസര പ്രദേശങ്ങളിലും കോണ്‍ക്രീറ്റ് നിര്‍മ്മാണ മേഖലയില്‍ സുപരിചിതനായിരുന്ന കുഞ്ഞിരാമന്‍ വലിയ സുഹൃത് ബന്ധത്തിന്റെ ഉടമയായിരുന്നു. ആരുടെ മുന്നിലും തളരാത്ത മനസ്സോടെ, പുഞ്ചിരിതൂകുന്ന മുഖത്തോടെ എന്നും കര്‍മ്മനിരതനായിരുന്ന കുഞ്ഞിരാമന്റെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി.
പരേതരായ ചോയി- വെള്ളച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: സുമതി. മക്കള്‍: രാഹുല്‍ (ബംഗ്‌ളൂരു), അര്‍ജുന്‍(ഗള്‍ഫ്), അഭിരാം (വിദ്യാര്‍ത്ഥി). മരുമക്കള്‍: കാവ്യ, സംഗീത. സഹോദരങ്ങള്‍: സുധാകരന്‍, ലക്ഷ്മി, സരോജിനി, ഗീത, കുഞ്ഞിക്കണ്ണന്‍.
കുമ്പള, ഷിറിയ പാലത്തിനു സമീപത്തു ദേശീയപാതയിൽ ഇന്നലെ വൈകുന്നേരം ഉണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ ഉദുമയിലെ രണ്ടു യുവാക്കള്‍ മരണപ്പെട്ട സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പാണ് കുഞ്ഞിരാമന്റെ അപകട മരണ വാര്‍ത്ത എത്തിയത്.
ഉദുമ, ദൊഡ്ഡിപള്ളിക്ക് സമീപത്തെ തെങ്ങു കയറ്റ തൊഴിലാളി മണിയുടെയും രജനിയുടെയും മകന്‍ പ്രജേഷ് (28), നീലേശ്വരത്തെ മോഹനന്റെയും മാങ്ങാട്ടെ മോഹിനിയുടെയും മകന്‍ മിഥുന്‍ എന്ന അമീന്‍ (31) എന്നിവരാണ് ഷിറിയയിലെ സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചത്.






