ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ സ്ഥാനത്തുനിന്ന് രാജിവെച്ചു. ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും സ്റ്റാര്‍മര്‍ ഒഴിഞ്ഞു. തെരഞ്ഞെടുപ്പുകളിലെ തിരിച്ചടിയ്ക്ക് പിന്നാലെ ലേബര്‍ പാര്‍ട്ടിയ്ക്കകത്ത് സമ്മര്‍ദ്ദം ശക്തമായതോടെയാണ് സ്റ്റാര്‍മര്‍ രാജി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച
രാവിലെയാണ് പ്രധാനമന്ത്രി സ്ഥാനമൊഴിയുന്നതായി സ്റ്റാര്‍മര്‍ ബ്രിട്ടണ്‍ രാജാവിനെ അറിയിച്ചത്. ലേബര്‍ പാര്‍ട്ടിയുടെ 70 ലധികം എംപിമാര്‍ കെയര്‍ സ്റ്റാര്‍മര്‍ രാജിവെക്കണമെന്ന് ആവശ്യമുയര്‍ത്തി രംഗത്തെത്തിയിരുന്നു. മന്ത്രിമാരും ഉപദേശകരും തൊഴിലാളി യൂണിയന്‍ നേതാക്കളുമായും നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് സ്റ്റാമര്‍ രാജി തീരമാനമെടുത്തത്. സ്റ്റാമറുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന ചില എംപിമാരും ഒടുവില്‍ വിമത പക്ഷത്തേക്ക് മാറിയത് തിരിച്ചടിയായി. 2024 ജൂലൈയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ വന്‍ വിജയത്തിലേക്ക് നയിച്ച് രണ്ട് വര്‍ഷം തികയാനിരിക്കെയാണ് സ്റ്റാര്‍മറുടെ രാജി. സമ്പന്നരായ ഒരു വിഭാഗത്തിന് മാത്രമല്ല, എല്ലാവര്‍ക്കും അന്തസ്സും ബഹുമാനവും സമ്പത്തും അവസരങ്ങളും നല്‍കുന്ന ഒരു രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ സ്റ്റാര്‍മര്‍ പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് പദവിയില്‍ നിന്ന് പുറത്താക്കപ്പെടുന്ന ആറാമത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് സ്റ്റാര്‍മര്‍. സ്റ്റാര്‍മറിന് പകരക്കാരനായി ആര് എത്തുമെന്നാണ് ബ്രിട്ടണ്‍ ഉറ്റുനോക്കുന്നത്. നിരവധി ലേബര്‍ എംപിമാരും ആന്‍ഡി ബേണ്‍ഹാമിന് പിന്തുണ നല്‍കുന്നുണ്ട്, ആരെങ്കിലും അദ്ദേഹത്തിന് വെല്ലുവിളി ഉയര്‍ത്തുമോ എന്നാണ് ഇനി അറിയേണ്ടത്. മുന്‍ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് താന്‍ മത്സരരംഗത്തുണ്ടാകുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കപ്പെടുന്നത് വരെ ഇടക്കാല പ്രധാനമന്ത്രിയായി അദ്ദേഹം പദവിയില്‍ തുടരും.







