കാസർകോട്: തളങ്കര തീരത്ത് മാലിന്യങ്ങൾ കുമിഞ്ഞുകൂടി; പ്രദേശവാസികൾ രോഗ ഭീതിയിൽ . തളങ്കര, പടിഞ്ഞാർ കോർണിഷ് പാർക്ക് റോഡിൽ നിന്ന് തീരദേശ റോഡ് അവസാനിക്കുന്ന ഇടം വരെയുള്ള പുഴയിലാണ് ഭക്ഷണ , പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ തള്ളി കൂമ്പാരമായിട്ടുളളത്. പുഴയിൽ നിറയെ കണ്ടൽകാടുകളുമുണ്ട്. പരിസരത്ത് നിരവധി വീടുകളുണ്ട്. മാലിക് ദിനാർ പള്ളിയും മഖ്ബറയും സ്ഥിതി ചെയ്യുന്ന സ്ഥലത്തിൻ്റെ പിറക് വശമുള്ള പ്രകൃതി രമണീയമായ പുഴയിലാണ് ലക്കും ലഗാനുമില്ലാതെ മാലിന്യം തള്ളിയത്. പുഴയിലെ വേലിയിറക്കത്തിൽ മാലിന്യം കരക്കടിയുന്നു. മാലിന്യത്തിൽ നിന്നു അസഹ്യമായ ഗന്ധം ചുറ്റുപാടും പടരുന്നു. മഴക്കാലമായതോടെ പരിസര വാസികൾ രോഗം പടരുമെന്ന ഭീതിയിലാണ്. അവധി ഒഴിവ് ദിനങ്ങളിൽ കുടുംബമൊത്ത് നിരവധി പേർ പുഴയുടെയും കണ്ടൽകാടുകളുടെയും സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നുണ്ട്. മാലിന്യങ്ങൾ നിറയുന്നത് കാരണം അപൂർവ്വ മൽസ്യങ്ങളുടെ വംശനാശത്തിനും പുഴയുടെ മരണത്തിനും കാരണമാവുമെന്ന് നാട്ടുകാർ പറയുന്നു. ജില്ല – നഗരസഭ അധികൃതർ ഈ ഭാഗത്ത് ശ്രദ്ധ ചെലുത്തണമെന്നും മാലിന്യങ്ങൾ നീക്കി പുഴയുടെ സൗന്ദര്യം നിലനിർത്തമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.







