സുഹൃത്തുക്കളുടെ നഗ്ന വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; വ്ലോഗർ തൊപ്പിക്കെതിരെ വീണ്ടും കേസ്

കൊച്ചി: സുഹൃത്തുക്കളുടെ നഗ്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ വ്ലോഗര്‍ തൊപ്പി എന്ന നിഹാദ് ക്കെതിരെ സൈബര്‍ പൊലീസ് കേസെടുത്തു. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും തൊപ്പി അശ്ലീല ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. എറണാകുളം റൂറല്‍ സൈബര്‍ പൊലീസാണ് ഐടി നിയമം 66 പ്രകാരം തൊപ്പിക്കെതിരെ കേസെടുത്തത്. തൊപ്പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചാണ് പൊലീസ് നടപടി സ്വീകരിച്ചത്.
അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയിൽ, തൊപ്പി ഗ്യാങ്ങിനെതിരെ അന്വേഷണം നടത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്ന് ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ പരാതികളിൽ തൊപ്പിക്കെതിരെ അന്വേഷണം നടന്നിരുന്നു. കുറച്ചുനാളുകളായി തൊപ്പിയും സുഹൃത്തുക്കള്‍ തമ്മില്‍ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പിന്നാലെയാണ് ഒപ്പമുണ്ടായിരുന്നവരുടെ നഗ്നവിഡിയോ തൊപ്പി പുറത്തുവിട്ടത്. തൊപ്പി നിഹാദിനെതിരെ മുഹമ്മദും ഷമീറും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. തൊപ്പി എംഡിഎംഎ ഉപയോഗിക്കുകയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് സുഹൃത്തുക്കള്‍ ആരോപിച്ചത്.
നിഹാദിന്‍റെ മുറിയില്‍ നിന്നും കഞ്ചാവ് പുറത്തെടുക്കുന്ന വിഡിയോയും ഇവര്‍ പുറത്തുവിട്ടിരുന്നു. തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് അവര്‍ക്ക് പണം നല്‍കി പ്രശ്‌നം ഒതുക്കിയെന്നും ഇവര്‍ ആരോപിച്ചിരുന്നു.
സംഘത്തിന്‍റെ ആരോപണ പ്രത്യാരോപണങ്ങള്‍ പരിധിവിട്ടതോടെയാണ് വിഷയത്തില്‍ ശ്രീജിത്ത് പെരുമന പരാതി നല്‍കിയത്. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും ലഹരി ഉപയോഗം പ്രോത്സാഹപ്പിക്കുന്ന വിഡിയോ പ്രചരിപ്പിച്ചതിനും തൊപ്പിക്കെതിരെ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെ പരാതി ലഭിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page