കണ്ണൂര്‍: കണ്ണൂർ സർവകലാശാല ഗസ്റ്റ് അധ്യാപിക പാനൂർ സ്വദേശി ആദിത്യ അനിൽകുമാർ (28) ജീവനൊടുക്കിയ സംഭവത്തില്‍ ആൺസുഹൃത്ത് അറസ്റ്റിൽ. കണ്ണൂർ മനേക്കര സ്വദേശിയായ കാമുകന്‍ ശരണി(34)നെയാണ് പാനൂർ പൊലീസ് പിടികൂടിയത്. ആദിത്യയുടെ മാതാവ് ഉദയയുടെ പരാതിയിൽ പാനൂർ പൊലീസ് ശരണിനെതിരെ കേസെടുത്തിരുന്നു. ജൂണ്‍ എട്ടിന് തലശ്ശേരി പഴയ ബസ്സ്റ്റാൻഡിൽ വച്ച് ശരണ്‍ മര്‍ദിച്ചെന്നും അതിന്റെ മനോവിഷമത്തിലാണ് ആദിത്യ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. കഴിഞ്ഞ ഞായറാഴ്ച വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ആദിത്യ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ വ്യാഴാഴ്ച രാത്രിയിലാണ് മരിച്ചത്. ആദിത്യയും ശരണും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. അതിനിടെ യുവതിയുടെ സൗഹൃദങ്ങളിൽ സംശയമായിരുന്നു ശരത്തിന്. ഇത് ഇരുവരും തമ്മിലുള്ള അകൽച്ചക്ക് കാരണമായി. യുവതിയെ ബന്ധുക്കൾക്കിടയിൽ മോശക്കാരിയാക്കാരിയായി ചിത്രീകരിക്കാൻ ഫോൺ സന്ദേശം അയച്ചെന്നും ശരത്ത് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ആദിത്യയെ ശരണ്‍ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്നും, അതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നുമാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. കുടുംബത്തിന്‍റെ ആരോപണങ്ങളടക്കം പരിശോധിക്കുമെന്നും, വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പരിയാരത്തെ കണ്ണൂർമെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.







