ന്യൂഡൽഹി/ കാസർകോട് : ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി മെഡിക്കൽ പ്രവേശന പരീക്ഷയുടെ പുന:പരീക്ഷ നാളെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയിൽ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പുന:പരീക്ഷ എഴുതേണ്ട മനോവിഷമത്തിൽ വിദ്യാർത്ഥികളുടെ ആത്മഹത്യ രാജ്യത്ത് തുടർക്കഥയായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുന:പരീക്ഷ നടക്കുന്നത്.ഇന്നും ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുണ്ട്.ഈമാസം 16ന് രാജസ്ഥാനിലെ സി ക്കറിൽ ഉമേഷ് മാലി(22) എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരുന്നു.കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികളുടെ ആത്മഹത്യ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ നല്ല മാർക്ക് ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇരിക്കുമ്പോഴാണ് ചോദ്യപേപ്പർ ചോർച്ചയിൽ പരീക്ഷ റദ്ദാക്കപ്പെട്ടത്.ഇതോടെ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും മാനസിക വിഷമത്തിലായി.വലിയ തുക കടമെടുത്തും,വീട് പണയം വെച്ചും,ഭൂമി വിറ്റുമൊക്കെയാണ് കുടുംബങ്ങൾ പരീക്ഷ എഴുതാൻ പഠനച്ചെലവ് കണ്ടെത്തിയിരുന്നത്. മാനസിക സമ്മർദ്ദം താങ്ങാനാവാതെയാണ് പല വിദ്യാർത്ഥികളും ഇതിനകം ആത്മഹത്യ ചെയ്തത്.
അതേസമയം എൻ ടി എ പുന:പരീക്ഷ സുതാര്യവും, സുരക്ഷിതമായി നടത്തുമെന്നും, വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ പറയുന്നു . അതിനിടെ നാളെ നടക്കേണ്ട നീറ്റ് യു ജി പുന:പരീക്ഷയുടെ വ്യാജ ചോദ്യപേപ്പറുകൾ വിറ്റ് പണം തട്ടാൻ ശ്രമിച്ച 19 കാരൻ ഇന്നലെ രാജസ്ഥാനിലെ ജയ്പൂരിൽ പിടിയിലായത് വിദ്യാർത്ഥികളെയും, അധ്യാപകരെയും അസ്വസ്ഥരാക്കുന്നുണ്ട്.പുന:പരീക്ഷ എഴുതേണ്ട ആകാശ് ചൗധരി എന്ന വിദ്യാർത്ഥിയാണ് അറസ്റ്റിലായത്.
ചോദ്യപേപ്പർ ചോർച്ചയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ പ്രക്ഷോഭം രാജ്യവ്യാപകമായി നടക്കുന്നുണ്ട് . കൊക്രോച്ച് ജനതാ പാർട്ടി ഇന്ന് ന്യൂഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.







