കോയമ്പത്തൂർ: നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്ന 19 വയസ്സുകാരി ജീവനൊടുക്കി. അനു കീർത്തന എന്ന വിദ്യാർത്ഥിനിയാണ് മരിച്ചത്. മുൻപ് രണ്ടുതവണ നീറ്റ് പരീക്ഷ എഴുതിയിരുന്നു. മൂന്നാം തവണയും പരീക്ഷയ്ക്കായി തയാറെടുക്കുകയായിരുന്നു. അതിനിടെയാണ് ചോദ്യ ചോർച്ചയുണ്ടായത്. തുടർന്ന് വീണ്ടുമൊരു പരീക്ഷ എഴുതേണ്ടി വരുന്നതിലുള്ള മാനസിക വിഷമത്തിലായിരുന്നു പെൺകുട്ടി. ഈ മാനസിക സമ്മർദമാണ് വിദ്യാർഥിനിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തെത്തുടർന്ന് തമിഴ്‌നാട്ടിൽ നീറ്റ് പരീക്ഷയ്‌ക്കെതിരെ വീണ്ടും പ്രതിഷേധം ശക്തമായി. ഭരണകക്ഷിയായ ഡിഎംകെ തമിഴ്‌നാടിനെ നീറ്റ് പരീക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി പ്രതിഷേധം പ്രഖ്യാപിച്ചു. നീറ്റ് പരീക്ഷ നിലവിൽ വന്നതിനുശേഷം തമിഴ്‌നാട്ടിൽ ഇരുപതിലധികം വിദ്യാർഥികളാണ് കടുത്ത മാനസിക സമ്മർദ്ദം മൂലം മരിച്ചത്.







