ബെംഗളൂരു: കർണാടക സർക്കാരിന് കീഴിലുള്ള ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ വാസ്കുലാർ സയൻസസ് ആന്റ് റിസർച്ചിൽ 24 മണിക്കൂറിനിടെ 11രോഗികൾ
മരിച്ചു. ഹൃദ്രോഗത്തിന് ചികിത്സ തേടി 77 രോഗികൾ എത്തിയിരുന്നു. ഇവരിൽ 11 രോഗികളാണ് ചൊവ്വാഴ്ച രാവിലെ എട്ടിനും ബുധനാഴ്ച രാവിലെ എട്ടിനും ഇടയിൽ മരിച്ചത്. മരണപ്പെട്ട 11 പേരും 70-നും 80-നും മധ്യേ പ്രായമുള്ളവരാണ്. ആശുപത്രി അധികൃതരുടെ വീഴ്ചയാണ് കൂട്ടമരണത്തിന് കാരണമെന്ന് ആരോപിച്ച് രോഗികളുടെ കൂട്ടിരുപ്പുകാർ രംഗത്തെത്തി. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. രാത്രി ഐസിയുവിൽ ഡോക്ടർമാർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ലെന്നു കൂട്ടിരിപ്പുകാർ ആരോപിച്ചു. അതേസമയം അത് ആശുപത്രി അധികൃതർ നിഷേധിച്ചു. ഏറ്റവും ഗുരുതരാവസ്ഥയിലുള്ള രോഗികളാണ് ഇവിടെ എത്തുന്നത് എന്നുള്ളതിനാൽ മരണ നിരക്ക് ഉയരുന്നത് സ്വാഭാവികം മാത്രമാണെന്നു ആശുപത്രി സൂപ്രണ്ടന്റ് ഡോ. സദാനന്ദ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 17 ദിവസത്തിനിടെ 64 പേർ മരിച്ചെന്നും ജൂൺ 9നു മാത്രം 8 പേർ മരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ആശുപത്രി മാനേജ്‌മെന്റിനും മെഡിക്കല്‍ സ്റ്റാഫിനുമെതിരെ വലിയ പ്രതിഷേധം ഉടലെടുത്തു. ഈ കൂട്ടമരണങ്ങള്‍ക്ക് കാരണം ആശുപത്രിയുടെ കെടുകാര്യസ്ഥതയാണെന്നും അധികൃതര്‍ക്കെതിരെ കര്‍ശനനടപടി വേണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.







