കാസര്‍കോട്: കെ എസ് ആര്‍ ടി സി ബസ് യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടതായി പരാതി. മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനിയായ 50 കാരിയുടെ പണമാണ് ബസ് യാത്രയ്ക്കിടയില്‍ വാനിറ്റി ബാഗില്‍ നിന്നു നഷ്ടപ്പെട്ടത്.
സംഭവത്തെ കുറിച്ച് കുമ്പള പൊലീസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ- “സ്വര്‍ണ്ണാഭരണം വിറ്റ കാശുമായി വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു പരാതിക്കാരി .കാസര്‍കോട് നിന്നു മംഗ്‌ളൂരുവിലേയ്ക്ക് പോകുന്ന കെ എസ് ആര്‍ ടി സി യുടെ പ്രിയദര്‍ശിനി സൗജന്യ യാത്ര ബസിലാണ് വീട്ടമ്മ യാത്ര ചെയ്തിരുന്നത്. ബസ് ചൗക്കിയില്‍ എത്തിയപ്പോഴാണ് വാനിറ്റി ബാഗില്‍ സൂക്ഷിച്ചിരുന്ന 30,000 രൂപ നഷ്ടപ്പെട്ടതായുള്ള കാര്യം അറിഞ്ഞത്. ഉടന്‍ ബഹളം വയ്ക്കുകയും കണ്ടക്ടറോട് വിവരം പറയുകയും ചെയ്തു. തുടര്‍ന്ന് ബസ് നേരെ കുമ്പള പൊലീസ് സ്റ്റേഷനിലേയ്ക്ക് വിട്ടു. ബസിലെ 70 യാത്രക്കാരിൽ 68 പേരും സ്ത്രീയാത്രക്കാരായിരുന്നു. ഇവരെ വനിതാ പൊലീസും രണ്ടു പുരുഷ യാത്രക്കാരെ ആൺ പൊലീസും ദേഹ പരിശോധനയ്ക്കു വിധേയരാക്കിയെങ്കിലും പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. പരിശോധന പൂര്‍ത്തിയാകുമ്പോള്‍ രാത്രി ഏഴരമണിയായിരുന്നു. വീട്ടമ്മയുടെ വാനിറ്റി ബാഗില്‍ നിന്നു പണം കൈക്കലാക്കിയവര്‍ ബസ് ചൗക്കിയില്‍ എത്തുന്നതിനു മുമ്പു തന്നെ ഇറങ്ങിപ്പോയതായി സംശയിക്കുന്നു”.
പണം അപഹരിച്ച ആളെ കണ്ടെത്താന്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് മുതല്‍ ചൗക്കി വരെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സി സി ടി വി ക്യാമറകളിലെ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.






