പത്തനംതിട്ട: ഗവിയില്‍ മീനാറിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലാപതകത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി ആസൂത്രിത കൊലപാതകം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ തമ്മില്‍ ദീര്‍ഘകാലം അടുപ്പത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു. പിന്നീട് ഇവര്‍ അകലുന്ന സാഹചര്യം ഉണ്ടായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണം. പ്രതി സമാനമായ കേസില്‍ ജയിലിലാകുന്ന സാഹചര്യം ഉണ്ടായതോടെയാണ് യുവതി ഇയാളില്‍ നിന്നും അകന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി യുവതിയെ വിനോദ് പിന്തുടന്നിരുന്നു. യുവതിയെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് ഇയാള്‍ വനമേഖലയില്‍ കുടില്‍കെട്ടി താമസിക്കുകയും ചെയ്തിരുന്നു. ഗവി-മീനാര്‍ വഴിയില്‍ കാത്തുനിന്നാണ് യുവതിയെ ഇയാള്‍ ആക്രമിച്ചത്. അങ്കണവാടിയിലേക്ക് പോകും വഴി യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോയി. ബലാത്സംഗ ശ്രമത്തിനിടെ കൊലപാതകം നടത്തി മൃതദേഹം തോട്ടിലേക്ക് തള്ളി.
ആദ്യഘട്ടത്തില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലില്‍ പ്രതി സത്യം വെളിപ്പെടുത്തി.
ഗവിക്കു സമീപമുള്ള കെഎഫ്ഡിസി കോളനിയിലാണ് യുവതി താമസിച്ചിരുന്നത്. യുവതി അങ്കണവാടിയില്‍ എത്താത്തതിനെ തുടര്‍ന്ന് ഗവിയിലെ ആളുകളും വനപാലകരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം വനത്തില്‍ കണ്ടെത്തിയത്. കൃത്യത്തിനു ശേഷം വിനോദ് ഗവി കെഎസ്ആര്‍ടിസി ബസില്‍ കയറി വണ്ടിപ്പെരിയാര്‍ ഭാഗത്തേക്കു പോയിരുന്നു. വള്ളക്കടവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ വച്ച് കുമാറിനെ വനപാലകര്‍ കസ്റ്റഡിയില്‍ എടുത്ത് പൊലീസിനു കൈമാറി.







