തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെ പിഎംശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് ഇടതു സർക്കാരാണെന്നുo ഫണ്ട് കൈ പറ്റിയിരുന്നുവെന്നും മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു . മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയിൽ തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരാണ്. പദ്ധതിയിൽ തുടരണമോയെന്നു പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്.മന്ത്രിമാരായ എന്‍ ഷംസുദ്ദീന്‍, റോജി എം ജോണ്‍, പിസി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് ഉപസമിതി അംഗങ്ങളെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഇടത് സര്‍ക്കാരാണ് പിഎംശ്രീ പദ്ധതിയില്‍ ഒപ്പിട്ടത്. കരാര്‍ മരവിപ്പിച്ചുവെന്നു ഇടതുമുന്നണി പറയുന്നുണ്ടെങ്കിലും അതിന് നിയമസാധുത ഇല്ലെന്നാണ് റിപ്പോര്‍ട്ട്. കരാര്‍ വ്യവസ്ഥകളില്‍ ഇളവു വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടതു സര്‍ക്കാര്‍ കരാറില്‍ ഒപ്പു വെച്ചതു പ്രകാരം പിഎംശ്രീ പദ്ധതിയില്‍ കേരളം പങ്കാളിയാണിപ്പോള്‍. യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടി ജുലൈ ഒന്നിനു ആരംഭിക്കും-മുഖ്യമന്ത്രി പറഞ്ഞു.







