കൊട്ടിയൂര്‍: ഭക്തജനങ്ങളുടെ അസഹ്യമായ പെരുമാറ്റത്തെ തുടര്‍ന്ന് കൊട്ടിയൂരില്‍ ആനകള്‍ കൊമ്പുകോര്‍ത്തത് പരിഭ്രാന്തി പരത്തി. കൊട്ടിയൂരിൽ പാര്‍വ്വതി ദേവിയുടെ തിടമ്പ് എടുക്കുന്ന തക്കാവിള വിഷ്ണു നാരായണന്‍ എന്ന ആനയും പെരുമാളിന്റെ തിടമ്പേറ്റുന്ന കൊടുമണ്‍ ശിവനുമാണ് പരസ്പരം കുത്തി പരിക്കേല്‍പ്പിച്ചത്.
രണ്ട് ആനകളെയും കൊട്ടിയൂര്‍ ദേവസ്ഥാനത്തിന് സമീപം ഒറ്റപിലക്ക് അടുത്തുള്ള കുറിച്യരുടെ കയ്യാലക്ക് പുറകിലാണ് എഴുന്നെള്ളിപ്പില്ലാത്ത സമയം തളക്കാറ്. ഇന്ന് (ചൊവ്വ)രാവിലെ ഒമ്പത് മണിയോടെ ഇവിടെ വെച്ചാണ് ആനകള്‍ പരസ്പരം കുത്തിയത്. തുടര്‍ന്ന് പാപ്പാന്‍മാര്‍ ഏറെ പണിപ്പെട്ടാണ് ആനകളെ ശാന്തരാക്കിയത്.
അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം എത്തുന്ന ഭക്തജനങ്ങള്‍ തൊട്ടും മറ്റും പെരുമാറുന്നത് ആനകള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി നേരത്തെ തന്നെ പരാതി ഉണ്ടായിരുന്നു. അധികൃതരുടെ മുന്നറിയിപ്പോ നിര്‍ദേശങ്ങളോ ഇവര്‍ അനുസരിക്കാന്‍ തയ്യാറാകാത്തതാണ് ആനകളെ ഇത്തരത്തില്‍ പെരുമാറാന്‍ ഇടയാക്കിയതെന്നാണ് അറിയുന്നത്.







