കാസർകോട്: കുമ്പള പഞ്ചായത്തിൽ ടൂറിസം വികസനത്തിന് ഏറെ സാധ്യതയുള്ള ആരിക്കാടി കോട്ട വികസന പ്രതീക്ഷയിൽ നാട്ടുകാർ. കോട്ടയിൽ ജില്ലാ കലക്ടർ രണ്ടു തവണ സന്ദർശനം നടത്തിയതോടെയാണ് പ്രതീക്ഷയ്ക്ക് ശക്തിയേറിയത് . കോട്ടയുടെ ഒരു ഭാഗം സ്വകാര്യ വ്യക്തി കയ്യേറിയത് ഉൾപ്പെടെ നേരത്തെ വാർത്തയായിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി കോട്ടയുടെ ഒരു ഭാഗം ദേശീയപാത അതോറിറ്റി ഏറ്റെടുത്തിരുന്നു. ശേഷിക്കുന്ന ഒരേക്കറോളം വരുന്ന സ്ഥലത്താണ് ആരിക്കാട്ടി കോട്ട ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.
ചെർക്കളം അബ്ദുള്ള തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരിക്കെ ആരിക്കാടി കോട്ടയിൽ”കലാ ഗ്രാമം ടൂറിസം പദ്ധതി” നടപ്പിലാക്കാൻ ഒരു ശ്രമം നടത്തിയിരുന്നു. ഉദ്യോഗസ്ഥ തലത്തിലെ അലംഭാവവും ഭരണമാറ്റവും കാരണം ആ പദ്ധതി നടക്കാതെ പോയി. പിന്നീട് കുമ്പള പഞ്ചായത്ത് സംസ്ഥാന ടൂറിസം വകുപ്പിന് വിവിധ പദ്ധതികളുടെ രൂപരേഖ തയ്യാറാക്കി ടൂറിസം വകുപ്പിന് സമർപ്പിച്ചിരുന്നുവെങ്കിലും ഒന്നിലും തുടർനടപടികൾ ഉണ്ടായില്ല.
ജില്ലാ കളക്ടറായി അർജുൻ പാണ്ഡ്യന്റെ വരവോടെ പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.






