തിരുവനന്തപുരം: കേരളം ചരിത്രത്തിലേക്കു യാത്ര തിരിച്ചു.
സംസ്ഥാനത്തു സ്ത്രീകള്‍ക്കു കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസ്സുകളിലെ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര ആവേശകരമായ അന്തരീക്ഷത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. പദ്ധതി സ്ത്രീകളോടുള്ള സംസ്ഥാനത്തിന്റെ സാമൂഹ്യ- സാമ്പത്തിക മേഖലയുടെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യു ഡി എഫ് തിരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ നല്‍കിയ പ്രഥമ വാഗ്ദാനമാണ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു മാസം മുമ്പു നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതു ഇന്ദിരാ ഗ്യാരണ്ടിയുടെ ഒന്നാം ഘട്ടമാണ്. സംസ്ഥാന സര്‍ക്കാര്‍ പ്രത്യാശയോടും അഭിമാനത്തോടും നടപ്പാക്കുന്ന പദ്ധതി കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കാനും വിജയിപ്പിക്കാനും സ്ഥായിയായി ചരിത്രമാക്കാനും കെ എസ് ആര്‍ ടി സിയുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളും നിശ്ചയ ദാര്‍ഢ്യത്തോടെ ഒത്തൊരുമിച്ചു നില്‍ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പദ്ധതിക്ക് ഒരു വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ 800 കോടി രൂപ കെ എസ് ആര്‍ ടി സിക്കു കൊടുക്കണം. സര്‍ക്കാരിന്റെ ഇത്രയും പണം വേണ്ടെന്നു കെ എസ് ആര്‍ ടി സി ഒരു വര്‍ഷത്തിനിടയില്‍ പറയണം. കെ എസ് ആര്‍ ടി സി ലാഭകരമായി ഇതിലധികം വരുമാനമുണ്ടാക്കി സര്‍ക്കാരിനെ കാണിക്കണം. ഒപ്പം ഈ പണം ചെലവഴിക്കുന്നതിന്റെ ഗുണം ജനങ്ങള്‍ക്കും പൊതു സമൂഹത്തിനുമുണ്ടാവണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കെ എസ് ആര്‍ ടി സിക്ക് ഇപ്പോള്‍ 5700 ബസ്സുകളാണുള്ളത്. 110 വര്‍ഷം മുമ്പു ശ്രീ ചിത്തിര തിരുന്നാള്‍ മഹാരാജാവാരംഭിച്ച പൊതു ഗതാഗത സംവിധാനം പൊതുജനസംരംഭമായി വളരുന്നതില്‍ മഖ്യമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു. 5700 ബസ്സുകളില്‍ 3122 ബസ്സുകള്‍ ഓഡിനറി ബസ്സുകളാണെന്നും ഇവയിലെല്ലാം സ്ത്രീ സൗജന്യ യാത്ര ഇന്നാരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആഹ്ലാദ മുഹൂര്‍ത്തത്തില്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. ആഹ്ലാദ പ്രകടനങ്ങള്‍ നടത്തിയും കലാപരിപാടികള്‍ കൊണ്ടും ജനങ്ങള്‍ അവിസ്മരണീയമാക്കി. സംസ്ഥാനത്തെ എല്ലാം ജില്ലകളിലും ഇത് ആഘോഷമാക്കിയിരുന്നു.








