കൊളംബോ: യാത്രക്കാരുമായി പോവുകയായിരുന്ന ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിന് മിന്നലേറ്റു. വിമാനം അടിയന്തരമായി നിലത്തിറക്കി. 207 യാത്രക്കാരും 16 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ശ്രീലങ്കയിൽ നിന്ന് സിഡ്നിയിലേക്ക് പോവുകയായിരുന്നു വിമാനം. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വിമാനത്തിന് മിന്നലേറ്റതായും എൻജിന് ചെറിയ കേടുപാടുകൾ പറ്റിയതായും പൈലറ്റുമാർ യാത്രക്കാരെ അറിയിച്ചു. സംഭവത്തിന് തൊട്ടുപിന്നാലെ യാത്രക്കാർ വലിയ ശബ്ദം കേട്ടതായും തുടർന്ന് വിമാനത്തിന്റെ എഞ്ചിനുകളിൽ തീപ്പൊരി ഉയർന്നതായും പറയുന്നു. മിന്നലേറ്റ് തീപ്പൊരി ഉണ്ടായപ്പോൾ
വിമാന ജീവനക്കാർ ഉടനടി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. തുടർന്ന് ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ് ചെയ്തു. സാങ്കേതിക കാരണങ്ങളാൽ വിമാനം തിരിച്ചിറക്കിയെന്നു ഏജൻസിയായ എഎൻഐയും സ്ഥിരീകരിച്ചു. മുൻകരുതൽ സുരക്ഷാ നടപടിയായി, സിഡ്‌നിയിലേക്കുള്ള യാത്ര തുടരുന്നതിനുപകരം കൊളംബോയിലേക്ക് മടങ്ങി. തുടർന്ന് പുലർച്ചെ 5:51 ന് കൊളംബോയിൽ നിന്ന് മറ്റൊരു വിമാനത്തിൽ സിഡ്‌നിയിലേക്കു യാത്ര തുടർന്നു.







