ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ട്രെയിനിന് തീപിടിച്ചെന്ന് പ്രചരിച്ചതിനെ തുടർന്ന് അടുത്ത ട്രാക്കിലേക്ക് ചാടിയ യാത്രക്കാരാണ് മരിച്ചത്. ആ സമയത്ത് എത്തിയ മറ്റൊരു ട്രെയിന്‍ ഇവരെ ഇടിക്കുകയായിരുന്നു. മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. ആഗ്ര സ്വദേശിയായ അഫ്രീന്‍ (35), ഇവരുടെ നാല് വയസുള്ള ആണ്‍കുട്ടി, ആഗ്ര സ്വദേശിയായ ശകുന്തള (60), രാജസ്ഥാനിലെ ബികാനര്‍ സ്വദേശിയായ വിര്‍മ ദേവി (60) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 4.15 ഓടെ മധ്യപ്രദേശിലെ മൊറീണ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. ഹാജുരാഹോ-ഉദയ്പുര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിലായിരുന്നു സംഭവം നടന്നത്. മൊബൈൽ ഫോണിന് തീപിടിച്ചത് കണ്ട യാത്രക്കാരില്‍ ചിലര്‍ ട്രെയിനിന് തീ പിടിച്ചെന്ന് വിളിച്ച് പറഞ്ഞതോടെ യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്തിയെന്ന് ട്രെയിനിലുണ്ടായിരുന്നവർ പറഞ്ഞു. കോച്ചിൽ ബഹളം ആയതോടെ യാത്രക്കാരില്‍ ഒരാള്‍ ചങ്ങല വലിച്ചു. ട്രെയിന്‍ നിര്‍ത്തുന്നതിന് മുന്‍പ് തന്നെ യാത്രക്കാരിൽ ചിലർ ട്രാക്കിലേക്ക് ചാടി. ഇതിനിടെ പട്ടല്‍കോട്ട് എക്‌സ്പ്രസ് ട്രാക്കിലൂടെ വരികയും ആളുകളെ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. സംഭവസ്ഥലത്തെത്തിയ പൊലീസും ജില്ലാ ഭരണകൂടവും ഉദ്യോഗസ്ഥരും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണ്.







