കാസര്‍കോട്: കോളേജ് വിദ്യാര്‍ത്ഥിനിയുടെ ബെഡ്‌റൂമില്‍ ഒളിക്യാമറ വച്ചുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയും കര്‍ണ്ണാടകയിലെ കോളേജ് വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയുടെ പരാതി പ്രകാരമാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ എഴുന്നേറ്റ് കോളേജിലേക്ക് പോകാനായി കുളിച്ച ശേഷം വസ്ത്രം മാറുന്നതിനിടയിലാണ് മുറിയുടെ എയര്‍ ഹോളില്‍ ഒളിക്യാമറ വച്ച കാര്യം പെണ്‍കുട്ടിയുടെ ശ്രദ്ധയിൽ പെട്ടത്. ബഹളം വച്ചപ്പോള്‍ ഒളിക്യാമറയുമായി യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നുവത്രെ. പെണ്‍കുട്ടിക്ക് ആദ്യം സംഭവം സംബന്ധിച്ച് വ്യക്തത ഉണ്ടായിരുന്നില്ലത്രെ. അതു കൊണ്ടാണ് പൊലീസില്‍ പരാതി നല്‍കാന്‍ താമസിച്ചതെന്നു പറയുന്നു. പെണ്‍കുട്ടിയുടെ വീടിനു സമീപത്തെ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഒളിക്യാമറ വച്ച ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഹൊസ്ദുര്‍ഗ് പൊലീസ്.






