പുത്തൂര്‍: കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കേണ്ട യൂറിയ വളം ബിനാമി ഇടപാടിലൂടെ കേരളത്തിലെ പ്ലൈവുഡ് ഫാക്ടറികളിലേക്ക് മറിച്ചു വില്‍പ്പന നടത്തുന്ന സംഘാംഗം അറസ്റ്റില്‍. ബണ്ട്വാള്‍, കോള്‍നാട്, ഖണ്ഡിഗെ ഗവ. സ്‌കൂളിനു സമീപത്തെ മുഹമ്മദ് അഷ്‌റഫി (40)നെയാണ് വിട്ടല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രകാശ് ദേവാഡിഗെയും സംഘവും അറസ്റ്റു ചെയ്തത്. ലോറിയും 624 ചാക്ക് യൂറിയയും പിടികൂടി. കേന്ദ്ര സര്‍ക്കാരിന്റെ സബ്‌സിഡിയിലൂടെ അന്‍പത് കിലോ ചാക്കിന് 266.50 രൂപ നിരക്കില്‍ കർഷകന് വിതരണം ചെയ്യേണ്ട വളമാണ് വ്യാജരേഖകള്‍ ഉണ്ടാക്കി തട്ടിയെടുത്ത് പ്ലൈവുഡ് ഫാക്ടറികൾക്ക് മറിച്ചു വിറ്റതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
കാര്‍ഷിക സഹകരണ സംഘങ്ങള്‍ വഴിയാണ് യൂറിയ വിതരണം ചെയ്യുന്നത്. ബിനാമി കര്‍ഷകരുടെ പേര് ഉപയോഗിച്ച് , ഡിപ്പോ ജീവനക്കാരെ സ്വാധീനിച്ചാണ് അന്തര്‍ സംസ്ഥാന ബന്ധമുള്ള യൂറിയ കടത്തു സംഘം യൂറിയ തട്ടിയെടുക്കുന്നത്. മഞ്ഞ ചാക്കുകളിലാണ് സബ്‌സിഡി നിരക്കിലുള്ള യൂറിയ വിതരണം ചെയ്യുന്നത്. ഡിപ്പോയില്‍ നിന്നു രഹസ്യ കേന്ദ്രത്തില്‍ എത്തിക്കുന്ന യൂറിയ വെള്ളചാക്കുകളില്‍ നിറച്ച ശേഷം ടെക്‌നിക്കല്‍ ഗ്രേഡ്, എന്ന ലേബലിലാണ് പ്ലൈവുഡ് ഫാക്ടറികളിലേക്ക് അമിത വിലക്ക് വിറ്റിരുന്നത്. യൂറിയ മറിച്ചു വില്‍പ്പന നടത്തുന്ന സംഘവുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു ബന്ധമുണ്ടോയെന്നു അന്വേഷിച്ച് വരികയാണ് പൊലീസ്.







