കാസർകോട്: സെപ്റ്റിക് ടാങ്കിന്റെ മാൻഹോളിലൂടെ വീണ് മലയാളിയായ എൻജിനീയർ മരിച്ചു. ഉദിനൂർ വടക്കുപുറത്തെ കെ.രതീഷ് (42) ആണ് മരിച്ചത്. മുംബൈക്കടുത്ത നാഗോത്താനയിലെ ജോലിസ്ഥലത്ത് കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ഇൻഡസ്ട്രിയൽ എനർജി സൊലൂഷൻ എന്ന കമ്പനിയിൽ സൈറ്റ് എൻജിനീയറായിരുന്നു രതീഷ്. ചൊവ്വാഴ്ച വൈകിട്ട് നാലോടെയായിരുന്നു അപകടം. രതീഷിനെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ രാത്രി ഒൻപതിനാണ് മൃതദേഹം കണ്ടെത്തിയത്. വർഷങ്ങളായി ഈ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് രതീഷ്. ബന്ധുക്കളെത്തി മൃതദേഹം നാട്ടിലെത്തിച്ചു. മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയിൽ റോഹ താലൂക്കിൽ താമസിച്ചു വരികയായിരുന്നു രതീഷ്. പരേതനായ മാടക്കാൽ കുഞ്ഞമ്പുവിന്റെയും കെ.മാധവിയുടെയും മകനാണ്. ഭാര്യ: ജിഷ്ണ (എടാട്ടുമ്മൽ). മക്കൾ: ആരവ്, അഥർവ്. സഹോദരങ്ങൾ: കെ.പുഷ്പ, കെ.ബാബു (കെ.എസ്.ഇ.ബി, തൃക്കരിപ്പൂർ), കെ.സജീവൻ (നിർമാണത്തൊഴിലാളി), പരേതനായ കെ.രാജീവൻ.







