പി പി ചെറിയാൻ
ഹൂസ്റ്റൺ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശകരമായ തുടക്കത്തിനിടെ അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന ഫിഫ ഫാൻ ഫെസ്റ്റിവലിൽ കടുത്ത ചൂടിനെത്തുടർന്ന് രണ്ടുപേരെ സൂര്യാഘാതമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 19 പേർക്ക് സംഭവസ്ഥലത്തു അടിയന്തര വൈദ്യസഹായം നൽകിയതായി ഹൂസ്റ്റൺ ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടന മത്സരം കാണാൻ ഹൂസ്റ്റണിലെ ഇഎഡോ പരിസരത്തുള്ള ഫാൻ ഫെസ്റ്റിലേക്ക് ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. ഉച്ചയ്ക്ക് 2 മണിയോടെ തന്നെ മേള നടക്കുന്ന സ്ഥലത്തിന്റെ പരമാവധി ശേഷിയായ 7,500 പേരും അവിടെ തടിച്ചുകൂടിയിരുന്നു. ഈ സമയത്ത് പ്രദേശത്തെ താപനില 90 ഡിഗ്രി ഫാരൻഹീറ്റിലേക്ക് (ഏകദേശം 32°C) ഉയർന്നിരുന്നു. കടുത്ത ജനത്തിരക്കും ചൂടുമാണ് ആളുകളെ ബാധിച്ചത്.
“ആളുകളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ഇത്തരമൊരു സാഹചര്യം ഞങ്ങൾ മുൻകൂട്ടി കണ്ടിരുന്നു. ആശുപത്രിയിലായവരുടെ നില നിലവിൽ തൃപ്തികരമാണ്,” എന്ന് ഹൂസ്റ്റൺ ഫയർ ഡിപ്പാർട്ട്മെന്റ് വെളിപ്പെടുത്തി .
ചൂടിനെ പ്രതിരോധിക്കാൻ ഫാൻ ഫെസ്റ്റ് നഗരിയിൽ മൂന്ന് മിസ്റ്റിംഗ് സ്റ്റേഷനുകളും എയർകണ്ടീഷണർ ഘടിപ്പിച്ച രണ്ട് കൂളിംഗ് സ്റ്റേഷനുകളും അധികൃതർ സജ്ജീകരിച്ചിട്ടുണ്ട്.







