ചെന്നൈ: പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു. 84 വയസായിരുന്നു വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു. മകൻ മനോജിന്റെ മരണത്തിന് ശേഷം വല്ലാത്ത മാനസിക ബുദ്ധിമുട്ടിലായിരുന്നു അദ്ദേഹം. നിർമാതാവും തിരക്കഥാകൃത്തും നടനുമായിരുന്നു ഭാരതി രാജ. ഗ്രാമത്തിന്റെ ചൂരുള്ള കഥകളിലൂടെ തമിഴ് സിനിമയുടെ പ്രശസ്‌തി ലോകമെങ്ങും പടർത്തിയ സംവിധായകനാണ് അദ്ദേഹം. 30 വർഷം മുൻപ് ‘16 വയതിനിലേ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്കുള്ള കടന്നുവരവ്. കിഴക്കേ പോകുമെയിൽ, സിഗപ്പു റോജകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ തുടങ്ങീ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. ആറ് തവണ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. രാജ്യം പത്മശ്രീ നൽകി ആദരിച്ചു. മോഹൻലാൽ- തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങിയ തുടരും എന്ന ചിത്രത്തിൽ സ്റ്റണ്ട് മാസ്റ്ററായും ഭാരതിരാജ വേഷമിട്ടിരുന്നു. 2020 ൽ സംവിധാനം ചെയ്ത ‘മീണ്ടും ഒരു മര്യാദൈ’ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. 2013 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ ജൂറി ചെയർമാനായി പ്രവർത്തിച്ചിരുന്നു. ചന്ദ്രലീലയാണ് ഭാര്യ.
ജനനി രാജ് കുമാർ, പരേതനായ മനോജ് ഭാരതിരാജ എന്നിവരാണ് മക്കൾ.







